Showing posts with label cinima. Show all posts
Showing posts with label cinima. Show all posts
1

The song of the sparrows(2009) by Majid Majidi

'Simple unique and lifeful'










2008 അവസാനം ഇറങ്ങിയ മജീദ്‌ മജിദിയുടെ സിനിമ. ഒട്ടുമിക്ക സിനിമകളിലും എന്ന പോലെ ഇത്തവണയും ഇറാനിലെ ഒരു പാവപ്പെട്ട കുടുംബത്തിലേക്ക് തന്റെ കാമറ തിരിച്ചു വെച്ചിരിക്കുന്നു. ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമീര്‍ നജി. 2009 ലെ നല്ല സിനിമകളുടെ കൂടെ ഇതും ചേര്‍ത്തു വായിക്കാം.

ഒട്ടകപ്പക്ഷികളെ പരിപാലിക്കുന്നതില്‍ മേല്‍നോട്ടം വഹിക്കുകയായിരുന്നു അയാളുടെ ജോലി. ഒരു വലിയ മൈതാനത്ത് ഒരു വേലിക്കെട്ടിന്‌ അകത്തായി ആയിരുന്നു ഈ ഒട്ടകപ്പക്ഷികളെ പാര്‍പ്പിച്ചിരുന്നത്‌. ഒരു ദിവസം തന്റെ മകളുടെ ശ്രാവ്യോപകരണം കളഞ്ഞു പോയി എന്നറിഞ്ഞു അത് കണ്ടെത്താനായി എത്തുന്ന അയാള്‍ക്ക്‌ അതു ശരിയാക്കാന്‍ ആവാത്ത വണ്ണം കേടായതായി മനസ്സിലാവുന്നു. പുതിയതിന് വില കൂടുതലും ആണ്. ഇതിനിടെ മകളുടെ പരീക്ഷ അടുത്തു വരുന്നു എന്നത്‌ അയാളെ ഏറെ വേദനിപ്പിക്കുന്നു. അയാള്‍ തന്റെ മേല്നോട്ടക്കാരനോടു ചെന്ന് തനിക്കു കുറച്ചു പണം മുന്‍‌കൂര്‍ ആയി വേണ്ടി വരും എന്ന് പറയുന്നു. എന്നാല്‍ ഇതിനിടയില്‍ അയാളുടെ അശ്രദ്ധയാല്‍ ഒരു പക്ഷി അവിടെ നിന്ന് രക്ഷപ്പെടാനിട വരുന്നു. ഇത് കാരണം അയാള്‍ക്ക്‌ പുതിയ ജോലി തേടേണ്ട അവസ്ഥ വരുന്നു.ഒരു പക്ഷെ പട്ടണത്തിലേക്ക് പോയാല്‍ ഉപകരണം ശരിയാക്കാന്‍ പറ്റിയേക്കും എന്ന തോന്നല്‍ അയാളെ ഒരു ദിവസം പട്ടണത്തിലേക്കെത്തിക്കുന്നു.അങ്ങനെ ടെഹ്‌റാന്‍ പട്ടണത്തിലെത്തുന്ന അയാളെ ടാക്സി ഡ്രൈവര്‍ എന്ന് തെറ്റിദ്ധരിച്ചു ഒരാള്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുവാന്‍ പറയുന്നു. ഇത് അയാളെ ഒരു പുതിയ ജോലിയിലേക്കെത്തിക്കുന്നു. കൂടുതല്‍ പണം നേടുവാനും അതുവഴി തന്റെ മകളുടെ കേള്‍വിക്കുറവു മാറ്റാനുള്ള ഉപകരണം വാങ്ങിക്കമെന്നും അയാള്‍ കണക്കു കൂട്ടുന്നു. എന്നാല്‍ പിന്നീട് പട്ടണത്തിലെ ജോലി അയാളുടെ സ്വഭാവത്തില്‍ വരുത്തുന്ന മാറ്റങ്ങളെ ആണ് നമുക്ക് കാണാന്‍ കഴിയുന്നത്‌. ഗ്രാമീണരുടെ നിഷ്കളങ്കതയും സത്യസന്ധതയും ചെറുതായി അയാളെ വിട്ടകലുന്ന കാഴ്ചകള്‍.

ഇതിനിടയില്‍ അയാളുടെ മകന്‍ മറ്റു കുട്ടികളോടൊപ്പം സ്വര്‍ണ മീനുകളെ വാങ്ങിച്ചു വളര്‍ത്താന്‍ ഒരു പദ്ധതി തയ്യാറാക്കുന്നു. അവന്റെ സഹോദരങ്ങളും കൂട്ടുകാരും അമ്മയുമെല്ലാം അവന്റെ സഹായത്തിനു ചേരുന്നു. കുട്ടികളെല്ലാവരും പലതരം ജോലികളിലേര്‍പ്പെട്ടു മീന്‍ വാങ്ങിക്കുന്നതിനുള്ള പണം കണ്ടെത്തുന്നു. ഈ സംഭവങ്ങളും അയാളുടെ ജോലി സംബന്ധമായ കാര്യങ്ങളും ഒരു നാണയത്തിന്റെ ഇരു വശമെന്ന പോലെ പരസ്പര പൂരകങ്ങളായ സ്വഭാവത്തെ കാണിച്ചുതരുന്നു. ഒന്നില്‍ മനുഷ്യന്‍ സമൂഹ ജീവിയാണെന്ന് മറക്കുന്നതാണെങ്കില്‍ മറ്റൊന്നില്‍ അവന്‍ സമൂഹ ജീവിയാണെന്നു ഓര്‍മിപ്പിക്കുന്നു.

മറ്റു പടങ്ങളെ പോലെ തന്നെ ഇവിടെയും ക്ലൈമാക്സ്‌ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു. ഓരോ പ്രേക്ഷകനും ഓരോ രീതിയില്‍ വേണമെങ്കില്‍ അനുമാനിക്കാം. എങ്കിലും ചില്ഡ്ര൯ ഓഫ് ഹെവന്‍ പോലെയോ ചില്ഡ്ര൯ ഓഫ് പാരദൈസ് പോലെയോ ഒരു സംശയം ജനിപ്പിക്കുന്ന രീതി ഇല്ല. വളരെ ലളിതമായ രീതിയില്‍ ഒരു നല്ല ആത്മാവുള്ള കഥ പറഞ്ഞിരിക്കുന്നു. നായകനായി അഭിനയിക്കുന്ന നജിയുടെ പ്രകടനം ഉയര്‍ന്ന നിലവാരം പുലര്‍ത്തി. അതുപോലെ തന്നെയായിരുന്നു മറ്റു കഥാപാത്രങ്ങളും. ഇവരില്‍ പലരും അഭിനേതാക്കള്‍ ആയി സിനിമകളില്‍ കാണുന്നവര്‍ ഒന്നും അല്ല. ഒരു പടത്തില്‍ അഭിനയിച്ചു കഴിഞ്ഞ ഇവരെയൊന്നും പിന്നെ ഒരു പടത്തിലും കണ്ടിട്ടുള്ളതായി കേട്ടിട്ടില്ല. മജീദിയുടെ സിനിമകളില്‍ അഭിനയിക്കുന്ന കുട്ടികള്‍ എല്ലാവരും തന്നെ ജീവിക്കുന്നത് പോലെയേ തോന്നുകയുള്ളൂ. ഇവിടെയും അങ്ങനെ തന്നെ.

ഇറാനിയന്‍ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളായി മാറുന്ന മജിദ്‌ മജിദിയുടെ പടങ്ങള്‍ തീര്‍ച്ചയായും ഏതൊരു സിനിമാ പ്രേമിയും കണ്ടിരിക്കേണ്ട ഒന്നാണ്. ഇദ്ദേഹത്തിന്റെ കൂടെ അബ്ബാസ് കിയരോസ്ടമിയെന്ന സംവിധായകനെയും ചേര്‍ത്ത് വായിക്കാം. മഖ്മാല്ബാഫിന്റെ പടങ്ങള്‍ കാണാത്തതുകൊണ്ട് അതിനെ കുറിച്ച് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷെ നല്ലത് എന്ന് കേട്ടിട്ടുണ്ട്.
ഇങ്ങനെ അല്ലാതെയും കുറെ അധികം നല്ല പടങ്ങള്‍ വേറെയും ഇറാനില്‍ ഇറങ്ങിയിട്ടുണ്ട്. ജാഫര്‍ പനാഹിയുടെ ദി വൈറ്റ് ബലൂണ്‍ പോലെ ചില നല്ല പടങ്ങള്‍.


9/10.
0

Swing(2002) by Tony Gatlif









ഞാന്‍ വെറുതെ ഒരു രസതിനാണ് ഒരു ബ്ലോഗ്‌ തുടങ്ങാം എന്ന് വെച്ചത്. എന്തെഴുതണം എന്ന് അറിയില്ല എന്ന് മാത്രം. പക്ഷെ പരിചയമുള്ള ഏതെങ്കിലും മേഖലയാവണം. സിനിമകള്‍ ധാരാളം കാണാറുണ്ട്. ഒരുതരം ആവേശത്തോടുകൂടി കണ്ടു തീര്‍ക്കാറുമുണ്ട്. അതാണ് ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങിയത്. മലയാളത്തില്‍ എഴുതാനുള്ള ഒരു ധൈര്യം ഇല്ലാത്തതുകൊണ്ടാണ് ഇംഗ്ലീഷില്‍ തുടങ്ങിയത്. അല്ലാതെ ഇംഗ്ലീഷ് അറിഞ്ഞിട്ടല്ല. ഇടയ്ക്കു ചില പരീക്ഷണങ്ങള്‍ മലയാളത്തില്‍ നടത്തി നോക്കി. പക്ഷെ പോര. ഒരു ശ്രമം കൂടി നടത്തി നോക്കുന്നു.

സ്വിംഗ് സംവിധാനം ചെയ്തത് ടോണി ഗാട്ളിഫ് . ഒരു വികിപീടിയയോ ഐഎംഡിബിയോ എടുത്താല്‍ സംവിധായകനെ കുറിച്ച് കൂടുതല്‍ മനസിലാക്കാം എന്നെനിക്കറിയാം. എന്നാലും ഒരു വാക്ക് ഇവിടെ. ടോണി ഗാട്ളിഫ് ജിപ്സീസ് എന്ന വിഭാഗത്തെ മുന്‍നിര്‍ത്തിയാണ് പടങ്ങള്‍ എടുക്കാറുള്ളത്. അത്കൊണ്ടുതന്നെ എല്ലാ സിനിമകളിലും കാണാവുന്ന ഒരു പൊതുവായ സ്വഭാവം ഈ സിനിമകളിലെ സംഗീതവും അവരുടെ ഭാഷയും പിന്നെ കാഴ്ചയുടെ തീവ്രതയ്ക്ക് വേണ്ടി ചില ഫ്രെയിമുകളില്‍ ഉപയോഗിക്കുന്ന അതിമനോഹരമായ സ്ഥലങ്ങളുമാണ്.അതുകൊണ്ട് തന്നെ ഒരു സിനിമ കണ്ടു കഴിഞ്ഞാല്‍ അതിലെ പാട്ടുകളുടെ ഈണവും ലോകേഷനുകളും മനസ്സില്‍ മായാതെ കിടക്കും. അതാണ് വീണ്ടും വീണ്ടും ഗാട്ളിഫിന്റെ പടങ്ങള്‍ കാണാനുള്ള പ്രേരണ. ജിപ്സികളെക്കുറിച്ചുള്ള ഒരു വിവരണം ഇവിടെ വായിക്കാം.

കഥ മുഴുവനായി പറയുന്നത് ഒരു നല്ല സിനിമയുടെ രസച്ചരട് പോട്ടിക്കുകയോന്നുമില്ല. എന്നിരുന്നാലും ഒരു മുഴുവന്‍ കഥ പറയാന്‍ തല്പര്യമില്ലാത്തതുകൊണ്ട് അങ്ങനെ പറയുന്നില്ല. ഇവിടെ മാക്സ് തന്റെ വേനലവധിക്കാലം ചിലവഴിക്കാന്‍ വരുമ്പോള്‍ കണ്ടു മുട്ടുന്ന സ്വിംഗ് എന്ന പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയത്തെയാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്‌. രണ്ടു കുട്ടികള്‍ക്കിടയില്‍ മൊട്ടിടുന്ന പ്രണയത്തെ ഒട്ടും അതിഭാവുകത്വമില്ലാതെ സംവിധായകന്‍ അവതരിപ്പിക്കുന്നു. തീര്‍ച്ചയായും പടം ഒരു മെലോഡ്രാമ അല്ല. മാക്സിനു സ്വിങ്ങിനോട് തോന്നുന്ന പ്രണയം ആണ് വിഷയമെന്ന് തോന്നാമെങ്കിലും ജിപ്സികളുടെ സംസ്കാരത്തെക്കുറിച്ച് പരിചയപ്പെടുത്തുക തന്നെയാണ് ചെയ്യുന്നത്. ഒരു പക്ഷെ അവര്‍ക്കും അസ്തിത്വമുണ്ട് യൂറോപ്പില്‍ എന്ന് വിളിച്ചു പറയാതെ പറയുന്നു എന്നതു പോലെ തോന്നി.

തന്റെ വേനലവധിക്കാലത്ത് നാട്ടിലെത്തിയ മാക്സിനു ഗിറ്റാര്‍ വാങ്ങണമെന്നും പഠിക്കണമെന്നും തോന്നുന്നു. മാക്സിനെ കണ്ടാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഒരെണ്ണം സംഘടിപ്പിക്കാം എന്ന് അറിഞാവണം അവന്‍ സ്വിങ്ങിനെ തേടി ജിപ്സികള്‍ തങ്ങുന്ന സ്ഥലത്തെത്തുന്നു. സ്വിംഗ് അവളുടെ അച്ഛന്റെ അടുത്ത് നിന്നും ഒരു കമ്പി പൊട്ടിയ ഗിറ്റാര്‍ എടുത്തു കൊണ്ട് വന്നു കൊടുക്കുന്നു. പൊട്ടിയ കമ്പിക്കു പകരം സൈക്കിളില്‍ നിന്നും പൊട്ടിച്ചെടുത്ത ഒരു കമ്പി വെച്ച് കൊടുക്കുന്നു. ഇതിനു പകരമായി അവന്‍ ഉപയോഗിക്കുന്ന വാക്മാന്‍ അവള്‍ക്കു കൊടുക്കുന്നു. ഗിറ്റാര്‍ പഠിക്കാന്‍ വേണ്ടി നടക്കുന്ന മാക്സ് പിന്നീടു സ്വിങ്ങിന്റെ അച്ഛന്‍ ഒരു ആള്കൂട്ടത്തിനു മുന്‍പില്‍ ഗിറ്റാര്‍ അവതരിപ്പിക്കുന്നത്‌ കണ്ടു തന്റെ ആവശ്യവുമായി ചെല്ലുന്നു. ഫ്രഞ്ച് ഭാഷ എഴുതാനും വായിക്കാനും അറിയാവുന്നത് തനിക്കു സഹായമാവും എന്ന് കരുതി അയാള്‍ അങ്ങനെ അവനെ ഗിറ്റാര്‍ പഠനത്തിനായി തങ്ങളുടെ ഇടയിലേക്ക് ക്ഷണിക്കുന്നു. അങ്ങനെ വീണ്ടും സ്വിങ്ങിന്റെ വീട്ടിലേക്കു. ഇവിടെ സ്വിങ്ങിന്റെ അച്ഛന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത ജിപ്സി ജാസ് ഗിട്ടാറിസ്റ്റ് 'Tchavolo Schmitt'.

ഇവിടെ വെച്ചാണ്‌ മാക്സ് ജിപ്സികളെപ്പറ്റി മനസ്സിലാക്കുന്നത്‌. അവരുടെ ചില സംഗീത സായാഹ്നങ്ങളില്‍ അവനും സംഗീതം കേള്‍ക്കാന്‍ പോകുന്നു. അവരുടെ ഭാഷയിലെ സംഗീതവും മറ്റും അവനെ ആകര്‍ഷിക്കുന്നു. ഇതിനിടയില്‍ അവനു സ്വിങ്ങിനോട് പ്രണയം തോന്നുന്നു. ചില കള്ളങ്ങള്‍ പറഞ്ഞു ക്ലാസ്സില്‍ നിന്നും വിട്ടു നില്‍ക്കുന്ന അവന്‍ സ്വിങ്ങിന്റെ കൂടെ സമയം ചിലവഴിക്കുന്നു. ഒരു കുടുംബത്തിന്റെ ചട്ടക്കൂടുകളില്‍ കുടുങ്ങിയുള്ള നിയന്ത്രങ്ങള്‍ അവനു അവളോടൊത്ത് കറങ്ങി നടക്കുവാനുള്ള ആഗ്രഹത്തിന് വിലക്കിടുന്നു. എന്നാല്‍ പിന്നീടു തന്റെ നിയന്ത്രണങ്ങള്‍ പൊട്ടിച്ചെറിഞ്ഞു അവളോടൊത്ത് അവന്‍ സഞ്ചരിക്കുന്നു. ചളി നിറഞ്ഞ വഴികളില്‍ നടന്നും , വെള്ളം ചീറ്റിയടിക്കുന്ന സ്ഥലങ്ങളില്‍ വെള്ളത്തില്‍ നനഞ്ഞും, തോണിയില്‍ ഗ്രാമഫോണില്‍ പാട്ടുവെച്ചു തടാകത്തിലൂടെ സഞ്ചരിച്ചും ദിവസങ്ങള്‍ പോയപ്പോള്‍ അവന്റെ ഒഴിവു ദിനങ്ങള്‍ പുതുമയര്‍ന്നത്‌ പോലെ അവനു തോന്നി. ഈ ഫ്രെയിമുകളിലെല്ലാം കാണിച്ചു തരുന്ന സ്ഥലങ്ങള്‍ ഒരു നോസ്ടാല്‍ജിക്ക് ഫീല്‍ ഉണര്‍ത്താന്‍ പോന്നവയാണ്. ഒരു നിമിഷനേരത്തെക്കെങ്കിലും 'freewheeling' ആയി മാറാന്‍ തോന്നുന്ന തരത്തില്‍.

കഥയുടെ അവസാന സീനുകളില്‍ കാണുന്നത് സ്വിങ്ങിന്റെ അച്ഛന്റെ നേത്രിത്വത്തില്‍ നടത്താനിരുന്ന ഒരു പരിപാടിയെ കുറിച്ചാണ് . വൈകാരികമായ രീതിയില്‍ ആ പരിപാടിയോട് ഇടപെടുന്ന സ്വിങ്ങിന്റെ അച്ഛനെ കാണാം. ഈ അവസാന സന്ദര്ഭങ്ങലെല്ലാം മുഴുവനായും സംഗീതത്തിലൂടെ മാത്രമാണ് പലപ്പോഴും സഞ്ചരിക്കുന്നത്. 'French','Arabic','Algerian' ഭാഷകിലുള്ള സംഗീതമാണെന്ന് ഇടകലര്‍ന്നു വരുന്നത്. പാട്ടിനു വേണ്ടി അവര്‍ ചില ഫ്രഞ്ച് ഗായികകളെ 'Arabic' അതോ 'Algerian' ഭാഷയില്‍ സംഗീതം പറഞ്ഞു കൊടുത്തു പഠിപ്പിക്കുന്നത്‌ രസകരമായ ഒരു സീനായി തോന്നി. സീനിനോപ്പം പാടി ഞാനും കുറച്ചു പഠിച്ചു! .

ഇത്രയും പറഞ്ഞത് കഥയുടെ ഒരു ചുരുങ്ങിയ രൂപം മാത്രം. ജിപ്സികലെക്കുരിച്ചു കൂടുതല്‍ കാര്യങ്ങള്‍ സിനിമയില്‍ കാണിക്കുന്നുണ്ട്. രസകരമയവയോടൊപ്പം തന്നെ വേദനയോട് കൂടി അവരെപ്പറ്റി പറയുന്ന കാര്യങ്ങളുമുണ്ട്. കഥയുടെ അവസാനം ലേശം വിഷമം വരുമോ എന്നൊരു സംശയം.

8/10.