Showing posts with label Biography. Show all posts
Showing posts with label Biography. Show all posts
0

ഇന്‍ ദി നെയിം ഓഫ് ദി ഫാദര്‍(1993)













ചെയ്യാത്ത കുറ്റത്തിന് കുറ്റസമ്മതം നടത്തേണ്ടി വരികയും ശേഷം ബ്രിട്ടനില്‍ ജയിലിലടക്കപ്പെടുകയും ചെയ്ത ഒരു ഐറിഷുകാരന്റെ കഥ പറയുന്നു ഈ ചിത്രം. ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ('Guildford Four') ആധാരമാക്കിയാണ്.ജെറി കൊണ്ലോന്‍ എഴുതിയ ആത്മകഥ 'Proved Innocent' ആണ് ഒരു നല്ല തിരക്കഥയാക്കി മാറ്റിയിരിക്കുന്നത്.എങ്കിലും കഥയിലെ ചില കാര്യങ്ങള്‍ ഫിക്ഷന്‍ ആണ്.അല്‍പ്പം ഞെട്ടലോടെയാണ് സിനിമ കണ്ടു തീര്‍ത്തത് എന്ന് പറയാം.ജീവിതത്തിന്റെ യൌവനാവസ്ഥകള്‍ ഭൂരിഭാഗവും ജയിലറകള്‍ക്കുള്ളില്‍ ഒരു കുറ്റവും ചെയാതെ കഴിയേണ്ടി വരിക.ഒന്നോര്‍ത്തു നോക്കു.അങ്ങനെ ശിക്ഷയുടെ ഏതാണ്ട് മുക്കാല്‍ പങ്കും ജയിലില്‍ കഴിയേണ്ടി വരുന്ന നാല് പേരുടെ കഥ.

സിനിമ തുടങ്ങുന്നത് 'ഇന്‍ ദി നെയിം ഓഫ് വിസ്കി' എന്ന് തുടങ്ങുന്ന കുറെ വാചകങ്ങള്‍ പറഞ്ഞുകൊണ്ടാണ്. പടം അവസാനിക്കുന്നത് 'ഇന്‍ ദി നെയിം ഓഫ് ഫാദര്‍' എന്ന് പറഞ്ഞു കൊണ്ടും.കഥയുടെ തുടക്കത്തിലുള്ള ഈ വാചകങ്ങള്‍ തന്നെയാണ് കഥയുടെ പള്‍സും.മോഷണം നടത്തി പണം ഉണ്ടാക്കുന്ന ജെറി കൊണ്ലോന്‍ ഒരു ദിവസം സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങള്‍ കാണിക്കുന്നതിലൂടെയാണ് സിനിമ തുടങ്ങുന്നത്.മോഷണം നടത്തുകയായിരുന്ന ജെറിയുടെ കയ്യില്‍ ഒരു സ്നൈപ്പര്‍ റൈഫിള്‍ ആണെന്ന് തെറ്റിധരിക്കുകയായിരുന്നു ബെല്‍ഫാസ്റ്റില്‍ തമ്പടിച്ചിരുന്ന ബ്രിട്ടീഷ്‌ പട്രോളിംഗ്‍.ഒരുപക്ഷെ IRAയുടെ തോക്കുധാരികളില്‍ ഒരാളാണെന്ന് തെറ്റിദ്ധരിക്കുന്ന പട്ടാളം അവനു നേരെ വെടിയുതിര്‍ക്കുന്നു.മോഷണ വസ്തുവും ഉപേക്ഷിച്ചു അവിടെ നിന്നും ഓടുന്ന ജെറിയെ പിന്തുടര്‍ന്ന് പട്ടാളം മുഴുവനും ടാങ്കറുകളുടെയും മറ്റും അകമ്പടിയോടെ എത്തുന്നു. എന്നാല്‍ 'IRA'യുടെ സ്വതന്ത്ര്യപ്പോരാളികളില്‍ ഒരാളെന്ന് കരുതി ഐറിഷ് ജനക്കൂട്ടം അവനെ രക്ഷപ്പെടുവാന്‍ സഹായിക്കുന്നു.ഒപ്പം കുട്ടികളടക്കമുള്ളവര്‍ അവന്റെയൊപ്പം നിന്ന് ബ്രിട്ടീഷ്‌ പട്ടാളത്തിനെതിരെ കല്ലെറിഞ്ഞും 'molotov cocktail' ടാങ്കറുകള്‍ക്കു മുകളിലേക്ക് ചുഴറ്റിയെറിഞ്ഞും പ്രതിരോധിക്കുന്നു.പിന്നീട് അവന്‍ ഒരു കള്ളന്‍ മാത്രമാണെന്ന് അവര്‍ തിരിച്ചറിയുന്നു.കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാന്‍ ജെറിയെ അച്ഛന്‍ ഗ്യുസ്സെപ്പെ കൊണ്ലോന്‍ അവന്റെ ആന്റിയുടെ ബ്രിട്ടനിലെ വീട്ടിലേക്കു അയക്കുന്നു. ഇവിടെ വെച്ചാണ് വളരെ അപ്രതീക്ഷിതമായി ജെറിയുടെ ജീവിതം മാറുന്നത്.

ബ്രിട്ടനില്‍ എത്തുന്ന ജെറി ആന്റിയുടെ വീട്ടില്‍ താമസിക്കാതെ സുഹൃത്തുക്കളുടെ കൂടെ കഴിയാന്‍ തീരുമാനിക്കുന്നു. അങ്ങനെ ഒരു ദിവസം കയ്യിലുള്ള പണം മുഴുവന്‍ ചിലവിട്ട ശേഷം സുഹൃത്തിനോത്ത് യാത്ര ചെയ്യവേ അവനു ഒരു വേശ്യയുടെ പേര്‍സ് കളഞ്ഞു കിട്ടുകയും,അതിലെ അവളുടെ വീട്ടിന്റെ കീയെടുത്തു വീട്ടില്‍ കയറി ആവശ്യത്തിന് പണം കട്ടെടുത്തു തിരികെ പോരുകയും ചെയ്യുന്നു. ദിവസം സമീപസ്ഥലത്ത് ഒരു പബ്ബില്‍ ഉണ്ടായ സ്പോടനം ഏതാനും പോലീസുകാരും ഒരു സിവിലിയനും
മരിക്കാനിടയാക്കുന്നു. സംഭവത്തില്‍ 'IRA' ടെററിസ്റ്റുകള്‍ക്കു പങ്കുണ്ടെന്ന് മനസ്സിലാവുകയും സംശയാസ്പദമായി ജെറിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. പിന്നീട് സംഭവുമായി ബന്ധപ്പെട്ടു ബ്രിട്ടനിലെ അവന്റെ സുഹൃത്തുകളെയും ആന്റിയും അച്ഛനെയും എല്ലാം പ്രതി ചേര്‍ക്കുന്നു.പോലീസിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ കുറ്റം സമ്മതിച്ചതായി പേപ്പറില്‍ ഒപ്പ് വെക്കുന്ന ജെറി പിന്നീട് കോടതിയില്‍ അത് നിഷേധിക്കുന്നുവെങ്കിലും ഫലമില്ലാതാവുന്നു. അങ്ങനെ അവന്റെ ഒപ്പം മൂന്ന് പേര്‍ കൂടി ജീവപര്യന്തത്തിന് ശിക്ഷിക്കപെടുന്നു. കുട്ടികള്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ക്ക് 5 വര്‍ഷം മുതലുള്ള തടവ്‌ ശിക്ഷകള്‍ ലഭിക്കുന്നു.

നേരത്തെ പറഞ്ഞ കഥയുടെ തുടക്കത്തിലെ വാചകം ജെറിയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു.കഴിക്കുക,കുടിക്കുക,മയക്കുമരുന്ന്, കഞ്ചാവ് അങ്ങനെ വളരെ സ്വാതന്ത്ര്യം നിറഞ്ഞ ജീവിതം.അത് പിന്നീട് self belief എന്നത് തീരെ ഇല്ലാത്ത സ്വാതന്ത്ര്യം സ്വപ്നം കാണാന്‍ പോലും കഴിയില്ലെന്ന് വിചാരിക്കുന്ന അവസ്ഥയിലേക്ക് അവനെ മാറ്റുന്നു. കുട്ടിക്കാലം തൊട്ടു വെറുത്ത അച്ഛന്റെ കൂടെ സ്വന്തം ജയിലറ പങ്കു വെക്കേണ്ടി വരുന്നു.അവന്റെ കാഴ്ചപ്പാടുകള്‍ പതിയെ മാറുന്നു.ജീവിത ചിന്തകളില്‍ മാറ്റം വരുന്നു.ആത്മവിശ്വാസം വീണ്ടെടുക്കുന്നു. ശുഭാപ്തിവിശ്വാസം അവനില്‍ ഉടലെടുക്കുന്നു.തന്റെ വക്കീലുമായി ചേര്‍ന്ന് ഒരു മൂവ്മെന്റ് തുടങ്ങാനും അതുവഴി തങ്ങളെല്ലാവരും നിരപരാധികള്‍ എന്ന് സ്ഥാപിക്കാനായി അവന്‍ ശ്രമിക്കുന്നു.അവന്റെ അച്ഛന്റെ വിശ്വാസപ്രമാണങ്ങളും രീതികളും ജയിലിലെ വാര്‍ഡന്‍ ഉള്‍പ്പെടെയുള്ള എല്ലാവര്ക്കും ഇഷ്ട്ടമായിരുന്നു. ഗ്യുസ്സെപ്പെയുടെ മരണത്തില്‍ തടവുകാര്‍ അനുശോചിച്ച രംഗം നല്ലൊരു കാഴ്ചയായിരുന്നു.തീ കൊളുത്തിയ കടലാസുകെട്ടു തങ്ങളുടെ തടവറയുടെ ജനാലയിലൂടെ പുറത്തേക്ക് എറിയുക.ഒരു കെട്ടിടത്തിനു മേല്‍ തീപ്പന്തങ്ങള്‍ വര്‍ഷിച്ച പോലുണ്ടായിരുന്നു.

നിയമത്തെ കണ്ണടപ്പിച്ചത് ചില പോലീസുകാരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങളായിരുന്നു. എന്നാല്‍ നിയമത്തിനു പിന്നീട് തെറ്റ് തിരുത്തേണ്ടി വരുന്നു. ഡാനിയേല്‍ ഡേ ലെവിസിന്റെ ഒരു മികച്ച അഭിനയം തന്നെയാണ് കഥയെ മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും നന്നായത്. ഒരു പക്ഷെ കഥയുടെ ഒരു പഞ്ചിനു പലപ്പോഴും സഹായകമായത് ഡാനിയേലിന്റെ അഭിനയമെന്നു വരെ തോന്നിയ സന്ദര്‍ഭങ്ങളുണ്ടായിരുന്നു.ഗ്രേറ്റ്‌ ആക്ടിംഗ്. 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ അവസാന അര മണിക്കൂര്‍ പെട്ടെന്ന് കഴിഞ്ഞ പോലെ തോന്നി. ഒരു പക്ഷെ കുറച്ചു കൂടി സമയം സിനിമക്കുണ്ടായിരുന്നെന്കില്‍ നന്നായിരുന്നെന്നു തോന്നി. പ്രത്യേകിച്ചും ജയിലിലെ പല സീക്കെന്സുകളും ലെങ്ങ്തി ആണെന്നിരിക്കെ അതില്‍ നിന്നും മാറി അവസാനത്തെക്കുള്ള സീനുകള്‍ ചെറുതായ പോലെ. പ്രത്യേകിച്ച് നാല് പേരുടെയും മോചനം ആവശ്യപ്പെട്ടു നടത്തിയ ജാഥയൊന്നും രണ്ടു സെക്കന്‍ഡ്‌ പോലും തികച്ചു കണ്ടില്ല.ഒരു പക്ഷെ കത്രിക വെച്ചതായിരിക്കും.

ഓഫ്:-ബെല്‍ഫാസ്റ്റ്‌ വടക്കന്‍ അയര്‍ലന്‍ഡിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നാണ്. ടൈറ്റാനിക്‌ എന്ന കപ്പലിന്റെ നിര്‍മ്മാണം നടന്നത് ഇവിടെയുള്ള ഷിപ്‌യാര്‍ഡില്‍ ആയിരുന്നു.IRA എന്നാല്‍ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി.ബ്രിട്ടന്റെ അധികാരത്തിന്‍ കീഴിലുള്ള സ്ഥലം ആയിരുന്നു കഥ നടക്കുന്ന കാലഘട്ടങ്ങളില്‍ വടക്കന്‍ അയര്‍ലണ്ട്.