9

മിസ്റ്റര്‍ നോബഡി(2009)














നമ്മളെപ്പോലെ മറ്റു ഏഴു പേര്‍ ഉണ്ടെന്നൊക്കെ പലരും പറഞ്ഞു കേള്‍ക്കാറില്ലേ. ഒരു പക്ഷെ നമ്മള്‍ തന്നെ പലതായി പ്രപഞ്ചത്തില്‍ ഒരേ സമയത്ത് ഉണ്ടായാല്‍ എന്തായിരിക്കും അവസ്ഥ. അതായത്‌ എന്റെ തന്നെ കുറെ വേര്‍ഷന്‍സ് പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുവെന്നു കരുതുക. അങ്ങനെയെങ്കില്‍ എന്തെല്ലാം സാധ്യതകളാണ് അത് എനിക്ക് മുന്‍പില്‍ തുറന്നു തരുക. പ്രപഞ്ചം മനുഷ്യന് മുന്‍പില്‍ പ്രഹേളികയായി നില്‍ക്കുന്നിടത്തോളം കാലം ഇത്തരം ഒരു സമാന്തരമായ നിലനില്‍പ്പ്‌ സങ്കല്‍പ്പിക്കാമല്ലോ അല്ലെ?. എങ്കില്‍ അത്തരം ഒരു വേര്‍ഷനിംഗ് തരുന്ന ഒരു സാധ്യത തിരഞ്ഞെടുപ്പ് തന്നെയാണ്. തന്റെ ജീവിതത്തിന്നിടക്ക് ഒരാള്‍ പതിയെ അറിയുന്നു അയാള്‍ ഇതുവരെ ജീവിച്ചു തീര്‍ത്ത ജീവിതം തീര്‍ത്തും മങ്ങിയതും അയാള്‍ വെറുക്കുന്നതും ആണെന്ന്. അപ്പോള്‍ അയാള്‍ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നു. അയാള്‍ക്ക്‌ സമാന്തരമായി മറ്റൊരു സ്പെയ്സില്‍ ജീവിക്കുന്ന സംതൃപ്തമായ മറ്റൊരു വേര്‍ഷനിലേക്ക് അയാള്‍ മാറുന്നു. ജീവിതം അയാളുടെ ഇച്ഛാനുസരണം സുഖകരം സംതൃപ്തം. ഒരു പക്ഷെ ഫിക്ഷനില്‍ എങ്കിലും നമ്മള്‍ക്ക് ആലോചിക്കാവുന്ന ഇത്തരം ഒരു വിചാരത്തിലൂടെ ഈ സിനിമയുടെ സംവിധായകന്‍/കഥാകൃത്ത്/തിരക്കഥാകൃത്തു മുന്നോട്ടു വെക്കുന്നത് നമ്മുടെ ആഗ്രഹത്തിന് അനുസരിച്ചു നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുക എന്നൊരു കാഴ്ചപ്പാടു തന്നെയാണ്. ഫിക്ഷന്‍ ആണെങ്കിലും റണ്‍ ലോല റണ്‍ പോലുള്ള സിനിമകള്‍ പ്രതിനിധീകരിക്കുന്ന 'വാട്ട്‌ ഇഫ്‌' എന്ന ഗണത്തില്‍ വരുന്നു ഈ സിനിമ. മറ്റൊരു രീതിയില്‍ നോക്കിയാല്‍ 'Eternal sunshine of the spotless mind','Memento' തുടങ്ങിയ സിനിമകളുടെ ശ്രേണിയിലും ഈ സിനിമയെ പെടുത്താം. സിനിമയിലെ ചില ഭാഗങ്ങള്‍ 'Lovers in the artic pole ' എന്ന സിനിമയെ അനുസ്മരിപ്പിക്കുന്നുണ്ട്. വാന്‍ ഡോര്‍മല്‍ ആണ് ഈ ബ്രില്യന്‍റ് സിനിമയുടെ കഥ/തിരക്കഥ/സംവിധാനം നിര്‍വഹിച്ചത്. സിനിമയിലെ ഒരു ഭാഗം 2001: A Space Odyssey യില്‍ കാണിച്ചിട്ടുള്ള എല്ലില്‍ കഷണത്തില്‍ നിന്നും സ്പേസ് ഷിപ്പിലേക്ക് മാറുന്ന ഗ്രാഫിക് ഷോട്ടിനെയും അനുസ്മരിപ്പിച്ചു. ഏതാണ്ട് ഏഴു വര്‍ഷക്കാലയളവിലാണ് ഈ ബെല്‍ജിയന്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായത് എന്ന് വായിച്ചുകണ്ടു. രണ്ടേമുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമയുടെ സീനുകളുടെ എണ്ണം വളരെ കൂടുതല്‍ ആണ്. മാത്രമല്ല ചില സീനുകള്‍ വ്യത്യസ്ത ക്യാമറ ആംഗിളുകളില്‍ സിനിമയില്‍ ആവര്‍ത്തിച്ചു വരുന്നുണ്ട്. പ്രേക്ഷകന്റെ ശ്രദ്ധാപൂര്‍വമായ വീക്ഷണം ഉടനീളം ആവശ്യപ്പെടുന്ന സിനിമ കഥാവസാനം ഏറെ വിശകലനങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്. അല്‍പ്പം തലയിട്ടു കറക്കേണ്ടി വരും എന്ന് ചുരുക്കം!.

Jared Leto യാണ് കഥയുടെ കേന്ദ്രകഥാപാത്രമായ നിമോ നോബഡിയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രായം ചെന്ന വേഷത്തില്‍ വരുന്നതും ലെടോ തന്നെയാണ്, എങ്കിലും ഡബ്ബിംഗ് വേറെയാണ് എന്നാണു തോന്നിയത്. കഥ നടക്കുന്നത് 2092 ലാണ്. 120 വയസായ നിമോ ഈ ആധുനിക ലോകത്തെ ഒരേയൊരു നശ്വരനാണ്. ഈ പുതിയ കാലത്തില്‍ നിമോ ഒഴികെ മറ്റാര്‍ക്കും തന്നെ മരണമില്ല. നിമോയാകട്ടെ ഒരാശുപത്രിയില്‍ മരണം/ഒരുപക്ഷെ ദയാവധം കാത്തു കഴിയുന്നു. സത്യത്തില്‍ നിമോക്ക് ഈ ആധുനിക ലോകത്തെക്കുറിച്ചോ അവിടെ അയാള്‍ മാത്രം എങ്ങനെ ഒറ്റപ്പെട്ടു പോയി എന്നോ അറിയില്ല. നിമോയോഴികെ ബാക്കിയുള്ളവര്‍ക്കും അയാളെക്കുറിച്ച് ഒന്നും അറിയില്ല. നിമോയുടെ ഓര്‍മ്മയില്‍ ആകെയുള്ളത് മുപ്പത്തിനാല് വയസ്സ് വരെ മാത്രം ഉള്ള ഓര്‍മ്മകളാണ്. അതാകട്ടെ അവിടെയും ഇവിടെയുമായി ചിതറിയും കിടക്കുന്നു. രണ്ടു സമയങ്ങളിലായി ഒരു ഡോക്ടറും, മറ്റൊരിക്കല്‍ ഒരു പത്രപ്രവര്‍ത്തകനും മുന്നിലായി നിമോ തന്റെ ഓര്‍മയുടെ താളുകളെ അടുക്കി വെച്ച്
നോക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഓരോ കാലവും നിമോയുടെ ഓര്‍മ്മയില്‍ ഒട്ടിച്ചേര്‍ന്നാണ് കിടക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ പരസ്പരം വിപരീതമായ ഓര്‍മ്മകളേയും നിമോ ചേര്‍ത്തു വെക്കുന്നുണ്ട്. ഇത്തരം വിപരീതമായ ഓര്‍മ്മകള്‍ വരുന്ന സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകനെപ്പോലെ തന്നെ നിമോയില്‍ നിന്നും അയാളുടെ ഭൂതകാലം ചികഞ്ഞെടുക്കുന്ന ജേര്‍ണലിസ്റ്റും 'ഒന്നും മനസ്സിലായില്ലെന്ന്' പറയുന്നുണ്ട്. അത്തരം ചോദ്യങ്ങള്‍ക്ക് നിമോയുടെ മറുപടി രണ്ടു കാര്യങ്ങളും സംഭവിച്ചു എന്നാണു. ഉദാഹരണത്തിന്, നിമോയുടെ അച്ഛനമ്മമാര്‍ വേര്‍പിരിയുന്ന സമയത്ത് അമ്മയുടെ കൂടെ പോകാന്‍ വേണ്ടി നിമോ ട്രെയിനിന് നേരെ ഓടുന്നതും അത് കിട്ടാതെ നില്‍ക്കേണ്ടി വരുന്നതും ഒരു സീനില്‍ കാണുമ്പോള്‍ അതിനോട് ചേര്‍ന്നു വരുന്ന സീനില്‍ അവന്‍ അമ്മയ്ക്കൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്യുന്നതും അച്ഛന്‍ നോക്കിനില്‍ക്കുന്നതും ആണു കാണുന്നത്. ഇതിനൊക്കെ കാരണങ്ങള്‍ വളരെ വ്യക്തമായ രീതിയില്‍ സംവിധായകന്‍ തരുന്നുണ്ട്.


ചെറിയ കുട്ടിയാവുമ്പോള്‍ നിമോ മൂന്നു പെണ്‍കുട്ടികളെ കാണുന്നുണ്ട്. ഇവരില്‍ മൂന്നു പേരോടോത്തും നിമോക്ക് Parallel existence ഉള്ളതായി സിനിമയില്‍ കാണിക്കുന്നുണ്ട് . ഇവരില്‍ രണ്ടു പേരുടെ കൂടെ ജീവിക്കുമ്പോഴും നിമോയുടെ ജീവിതത്തില്‍ നേരത്തെ മരണം സംഭവിക്കുന്നത് കാണിക്കുന്നുണ്ട്.സിനിമയുടെ ആദ്യ ഷോട്ടുകള്‍ തന്നെ വളരെ ബ്രില്യന്റ് കണ്‍സെപ്റ്റ് ആയിരുന്നു എന്ന് പറയാം. നിമോയുടെ ആദ്യ ഓര്‍മ്മകള്‍ തന്നെ മരണം ആണ്. ആദ്യത്തെ ഓര്‍മ്മയില്‍ നടക്കുന്ന ജീപ്പ് ആക്സിഡന്റ്, മറ്റൊന്നില്‍ വരുന്ന ബൈക്ക്‌ അപകടം, ഇതൊന്നുമല്ലാതെ ബാത്ത് ടബില്‍ നിന്നും എണീക്കുമ്പോള്‍ അയാള്‍ ഇതുവരെ കാണാത്ത ഒരാളുടെ തോക്കിനു മുന്‍പില്‍. ഈ ഓരോ മരണങ്ങള്‍ക്ക് കാരണവും സറിയലിസത്തിന്റെ സഹായത്തോട് കൂടി സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. ഒരു ഉദാഹരണം പറഞ്ഞാല്‍ (സ്പോയിലര്‍ ആണ്, പക്ഷെ സിനിമ കണ്ട പലരും മനസ്സിലായില്ല എന്ന് പറഞ്ഞു കണ്ടു) ബാത്ത് ടബില്‍ നിന്നും എണീക്കുമ്പോള്‍ നേരിടുന്ന മരണം, അത് തികച്ചും യാദൃശ്ചികം മാത്രമായിരുന്നു. സിനിമക്കിടയില്‍ മറ്റൊരു വ്യക്തിത്വത്തിലേക്ക് മാറി വേറൊരു ജീവിതത്തിലേക്ക്‌ കുറച്ചു നേരമെങ്കിലും മാറാന്‍ കൊതിച്ച നിമോക്ക്‌ ആ വ്യക്തിയെ കൊല്ലാന്‍ ആളെ നിയോഗിച്ച കാര്യം അറിയില്ലായിരുന്നു.

സിനിമ പൂര്‍ണമായും വയസ്സന്‍ നിമോയുടെ ഓര്‍മ്മകളില്‍ ഒരു എട്ടു വയസ്സുകാരന്‍ നിമോയുടെ ജീവിതത്തിന്റെ തിരഞ്ഞെടുപ്പ്‌ ആയാണ് കാണിച്ചിരിക്കുന്നത്. അവന്റെ ആദ്യ തിരഞ്ഞെടുപ്പ് തുടങ്ങുന്നത് അവന്റെ അച്ഛനും അമ്മയും വേര്‍പിരിയുന്ന സന്ദര്‍ഭം ആണ്. പിന്നീട് ഓരോ തിരഞ്ഞെടുപ്പും അവിടുന്ന് നിമോയുടെ ജീവിതത്തെ പല വഴികളിലൂടെ കൊണ്ട് പോകുന്നുണ്ട്. ചിലപ്പോള്‍ നിമോയുടെ തിരഞ്ഞെടുപ്പ് ഒരു നറുക്കെടുപ്പ് പോലെയായിരുന്നു. ഇതിനൊരു ഉദാഹരണം അവന്റെ ഭാര്യയാവാന്‍ അവന്‍ ഒരാളെ കണ്ടെത്തുന്ന സന്ദര്‍ഭം ആണ്. മറ്റു ചിലപ്പോള്‍ അത് മുന്നിലുള്ള ഓപ്ഷനില്‍ ഏതെങ്കിലും ഒന്ന് എടുത്തേ തീരു എന്ന് നിമോക്ക് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ വരുന്ന തിരഞ്ഞെടുപ്പാണ്. അത്തരം ഒന്നായിരുന്നു, അച്ഛനമ്മമാര്‍ വേര്‍പിരിയുമ്പോള്‍ ഏതെങ്കിലും ഒരാളുടെ കൂടെ ജീവിക്കുവാന്‍ തീരുമാനിക്കുക എന്നത്. എന്നാല്‍ നിമോ കാണാതെ പോയ മറ്റു ചില ചോയിസസും ഉണ്ടായിരുന്നു എന്ന് കഥാവസാനത്തോടെ സിനിമയില്‍ കാണിക്കുന്നുണ്ട്.


--------------------------------
കഥക്കിടയില്‍ ചെറുപ്പക്കാരന്‍ നിമോക്ക് ഒരു ബൈക്ക്‌ അപകടം സംഭവിക്കുന്ന രംഗം ഉണ്ട്. ഒരു ഇലയില്‍ ബൈക്കിന്റെ ടയര്‍ തെന്നിയാണ് ഈ അപകടം നടന്നിരുന്നത്. ഈ ഇലയെ എടുക്കാന്‍ ചെല്ലുന്ന രംഗമുണ്ട്. അത് അവന്റെ ജീവിതത്തില്‍ ഒരു 'perfect choice' ആയിരുന്നു. ഇതോടുകൂടി അവന്റെ ആ വേര്‍ഷനില്‍ ഉള്ള ജീവിതം പാടെ മാറുന്നുണ്ട്. ഈ ഇല പറന്നു ചെല്ലുന്നത് മറ്റൊരു ടൈം/സ്പേസ് യുനിവേര്‍സിലുള്ള നിമോയുടെ അടുത്തേക്കാണ്. ഈ ഇല മാത്രമാണ് വ്യത്യസ്ത ടൈം/സ്പേസിനിടക്ക് കടന്നു വരുന്ന ഒരേയൊരു ഇലമെന്റ്റ്. രണ്ടാമത് ടൈം/സ്പേസില്‍ വരുന്ന ഇല ഉറങ്ങിക്കിടക്കുന്ന നിമോക്ക് അവനു മറ്റൊരു വേര്‍ഷനില്‍ ഇതേ സന്ദര്‍ഭത്തില്‍ കാണാന്‍ സാധിക്കാതെ വന്നിരുന്ന കാമുകിയെ കാണാന്‍ അവനെ സഹായിക്കുന്നുണ്ട്. ഇല വീണ്ടും പറന്നു പോയി മറ്റു മാറ്റങ്ങളും വരുത്തുന്നുണ്ട്. മറ്റൊരിക്കല്‍ വയസ്സന്‍ നിമോ തന്റെ ചെറുപ്പകാലത്തെ മറ്റൊരു വേര്‍ഷന്‍ തിരഞ്ഞെടുക്കുന്ന രസകരമായ രംഗമുണ്ട്. ആദ്യ വേര്‍ഷനില്‍ കടല്‍ തീരത്ത്‌ കുട്ടിയായിരിക്കുമ്പോള്‍ വെച്ചെടുത്ത ഫോട്ടോയെ തന്റെ ചെറുപ്പ കാലത്ത് രണ്ടാമത് വേര്‍ഷനില്‍ വെച്ച് നോക്കുന്ന നിമോ ആദ്യ വെര്‍ഷനിലെ അവന്റെ നുണ പറച്ചിലിനെ തിരുത്തി അവനു നീന്താനറിയില്ലെന്ന് പറയുന്നുണ്ട്. ഇതോടെ ആദ്യ വേര്‍ഷനില്‍ നഷ്ടമായ പ്രണയം അവന്‍ വീണ്ടെടുക്കുന്നുണ്ട്.

സിനിമയില്‍ ഒരുപാട് മറ്റു കാര്യങ്ങളും പ്രതിപാദിക്കുന്നുണ്ട്. String theory, Big bang എന്നിവ അവയില്‍ ചിലത് മാത്രം. ഒരിക്കല്‍ നിമോയുടെ കയ്യില്‍ അവളുടെ കാമുകി ഫോണ്‍ നമ്പര്‍ എഴുതി കൊടുത്ത് മറയുന്ന രംഗമുണ്ട്. അവള്‍ കാഴ്ചയില്‍ നിന്നും മറഞ്ഞ ഉടനെ പെയ്തിറങ്ങിയ ഒരു മഴത്തുള്ളി അവളുടെ ഫോണ്‍ നമ്പര്‍ അവന്റെ കയ്യിലെ കടലാസില്‍ നിന്നും മായ്ച്ചു കളയുന്നു. തിരക്കഥയില്‍ ഈ മഴ വന്നതിനു കാരണം പറയുന്നത് വളരെ രസകരമായിരുന്നു. ഇവിടെ വില്ലന്‍ ആയത് മറ്റൊരു സ്ഥലത്ത് ഒരാള്‍ മുട്ട വേവിച്ചത് ആയിരുന്നു!. സിനിമയില്‍ ആല്‍കെമിസ്റ്റ് എന്ന നോവലിലെ 'conspiring nature' എന്ന കാര്യം ഇടയ്ക്കു ഓര്‍മ്മ വന്നിരുന്നു. സിനിമയുടെ ഡിവിഡി ഈയടുത്ത് ഇറങ്ങിയിട്ടെ ഉള്ളു, മാത്രമല്ല, കൂടുതല്‍ റിലീസിംഗ് ഉണ്ടായതും 2010 ല്‍ ആയിരുന്നു. തീര്‍ച്ചയായും കാണേണ്ട സിനിമയാണ് ഇത്. സിനിമാട്ടോഗ്രഫിയും വിഷ്വല്‍സും, ആര്‍ട്ട് ഡയറക്ഷനും സിനിമയെ വളരെയധികം ആസ്വാദ്യകരമാക്കുന്നുണ്ട്. വാചകങ്ങള്‍ കൊണ്ട് ഈ സിനിമയെ വിവരിക്കുക ബുദ്ധിമുട്ടാണ്. ഒരിക്കല്‍ പോലും കഥ നേര്‍രേഖയില്‍ സഞ്ചരിക്കുന്നില്ല. അത് കൊണ്ട് തന്നെ ഈ കഥയെ ഒന്ന് വിശദീകരിക്കുന്നത് ബുദ്ധിമുട്ടാണ്. സിനിമയുടെ ബ്രില്യന്‍സ് കണ്ടു തന്നെ അറിയണം.

തീര്‍ച്ചയായും കാണേണ്ട പടം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. One of the brilliant movies i have ever seen!.

Web site
http://www.mrnobody-lefilm.com/


ട്രെയിലര്‍

10

വ്യാളിയെ പച്ചകുത്തിയവള്‍ ...















സ്റ്റീഗ് ലാര്‍സന്‍ എഴുതിയ മില്ലേനിയം ത്രയത്തില്‍ വരുന്ന മൂന്നു നോവലുകളും മൂന്നു ഭാഗങ്ങളായി സ്വീഡനില്‍ സിനിമയാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. അദ്ദേഹത്തിന്‍റെ മരണശേഷം ആണ് ഈ മൂന്നു നോവലുകളും പബ്ലിഷ് ചെയ്യപ്പെടുന്നത്. ഈ ത്രയത്തില്‍ വരുന്ന മൂന്നു സിനിമകളും പല രാജ്യങ്ങളിലായി ഇപ്പോഴും തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു വരുന്നു. ഈ ത്രയത്തിന്റെ ഹോളിവുഡ് വെര്‍ഷനും ചിത്രീകരണത്തിന് തയ്യാറെടുക്കുന്നുണ്ട് . മിസ്റ്ററി/ത്രില്ലെര്‍ വിഭാഗത്തില്‍ വരുന്ന ഈ മൂന്നു സിനിമകളും ഒരുപോലെ പ്രേക്ഷകനെ സ്ക്രീനിനു മുന്‍പില്‍ പിടിച്ചിരുത്താന്‍ കഴിവുള്ളവയാണ്. ലിസ്ബെത് സലാണ്ടെര്‍ എന്നു പേരുള്ള, വ്യാളിയെ തന്റെ പുറം ശരീരം മുഴുവനും പച്ച കുത്തിയ പെണ്‍കുട്ടിയാണ് കഥയുടെ കേന്ദ്രബിന്ദു. ഒരു ജേര്‍ണലിസ്റ്റ്‌ ആയ ബ്ലോംകൊവിസ്റ്റിനെ അയാളുടെ അന്വേഷണത്തില്‍ സഹായിച്ചുകൊണ്ട് ആദ്യ നോവലില്‍ കടന്നു വരുന്ന ലിസ്ബെത്ത് എന്ന കഥാപാത്രം മറ്റു നോവലുകളിലൂടെ പോകുന്തോറും രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിക്കുന്ന ഒട്ടേറെ തെളിവുകളുടെ ഉറവിടമായി മാറുന്ന കാഴ്ച്ചയാണ് പ്രേക്ഷകന്‍ കാണുക. അതോടൊപ്പം തന്നെ ഒരുപാട് വ്യക്തിത്വങ്ങളെ കാണിക്കുന്ന സിനിമ, മനുഷ്യന്റെ ഇരുണ്ട വശങ്ങളായ സാഡിസം,ചൈല്‍ഡ്‌ അബുസ്മെന്റ്, ലൈംഗിക പീഡനങ്ങള്‍ ,ഇന്‍സെസ്റ്റ്‌ തുടങ്ങിയവയെ സിനിമയുടെ ഫ്രെയിമുകളില്‍ പച്ചയായി കാണിക്കുന്നുണ്ട്. തീര്‍ച്ചയായും കുട്ടികള്‍ക്ക് പറ്റിയ സിനിമയല്ല...

The girl with the dragon tattoo(2009):-

ഏതാണ്ട് നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വാങ്ങര്‍ എന്ന ബിസിനസ്സുകാരന് തന്‍റെ പേരക്കുട്ടിയെ(ഹാരിയറ്റ്) നഷ്ട്ടപ്പെടുന്നു. യാതൊരു തെളിവും അവശേഷിപ്പിക്കാതെ ആയിരുന്നു അവളുടെ തിരോധാനം. സംഭവ ദിവസം ഇവരുടെ കുടുംബം താമസിക്കുന്ന ദ്വീപിനെ ബന്ധിപ്പിക്കുന്ന പാലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ ഒരു ജനലിലൂടെ കണ്ട അവളുടെ മുഖം, അതാണ്‌ മുത്തച്ഛന്റെ കയ്യിലുള്ള അവളുടെ അവസാനത്തെ ചിത്രം. സംഭവം വെറുമൊരു തിരോധാനം അല്ലെന്നും അതൊരു കൊലപാതകം ആണെന്നും കൊന്നവര്‍ തന്റെ കുടുംബത്തിലെ ആരെങ്കിലും ആയിരിക്കും എന്നും അയാള്‍ ഉറച്ചു വിശ്വസിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ പലരും ഈ കേസ് അന്വേഷിച്ചു തെളിവില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.

മില്ലേനിയം എന്ന മാഗസിനില്‍ ജോലി ചെയ്യുന്ന ബ്ലോംകൊവിസ്റ്റിനെ ഏതാനും മാസങ്ങള്‍ കോടതി തടവിനു ശിക്ഷിക്കുന്നു. ശിക്ഷ ഒരു മൂന്ന് മാസം കൂടി കഴിഞ്ഞു അനുഭവിച്ചു തുടങ്ങിയാല്‍ മതി. ഒരു ബിസിനസ്സുകാരനെതിരെ ബ്ലോംകൊവിസ്റ്റ് തന്റെ മാഗസിനിലൂടെ ആരോപങ്ങള്‍ ഉന്നയിക്കുന്നു. ഇവ തെളിയിക്കാന്‍ ഉള്ള തെളിവുകള്‍ അയാള്‍ക്ക്‌ ഹാജരാക്കാന്‍ കഴിയാതെ വരുന്നതും അയാള്‍ക്ക്‌ ഈ ശിക്ഷ ലഭിക്കുന്നതിനു കാരണം ആവുകയായിരുന്നു. വിധി വന്നതോട് കൂടി മാഗസിനില്‍ നിന്നും രാജിവെക്കാന്‍ അയാള്‍ സന്നദ്ധനാവുന്നു. ഇതേ സമയം വാങ്ങര്‍ ഒരു ഹാക്കര്‍ കൂടിയായ സലാണ്ടറിന്റെ സഹായത്തോടുകൂടി ബ്ലോംകോവിസ്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും അയാളെ ഈ അന്വേഷണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ബ്ലോംകോവിസ്റ്റിനെ അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ സഹായം നല്‍കിക്കൊണ്ട് സാലാണ്ടറും അന്വേഷണത്തില്‍ പങ്കാളിയാവുന്നു. അന്വേഷണം സൂചനകളില്‍ നിന്ന് സൂചനകളിലേക്കും അവിടെ നിന്നും തിരോധാനത്തിനു പിന്നിലെ രഹസ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന രഹസ്യങ്ങളിലെക്കും എത്തുന്നതോടെ വാങ്ങര്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പലരുടെയും ഇരുണ്ട മുഖങ്ങള്‍ വെളിച്ചത്തു വരുന്നു. ബ്ലോംകോവിസ്റ്റിനു വാങ്ങറുടെ കുടുംബവുമായി കുട്ടിക്കാലത്തുള്ള പരിചയം ഉണ്ട്. ഈ പരിചയം ഒന്ന് രണ്ടു സന്ദര്‍ഭങ്ങളില്‍ അന്വേഷണത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നുണ്ട്‌. ഒരിക്കല്‍ അത് അയാളുടെ ജീവന് വരെ ഭീഷണിയാവുന്നുമുണ്ട്. ക്ലൈമാക്സില്‍ ഒരു ട്വിസ്റ്റ്‌ ഉണ്ട്. സത്യത്തില്‍ ഒരു ട്വിസ്റ്റ്‌ എന്ന് പറയാന്‍ പറ്റില്ല, എന്നാല്‍ ഒരു സര്‍പ്രൈസ് തന്നെ ആണ്.

സാലണ്ടര്‍ എന്ന കഥാപാത്രത്തിന്റെ സവിശേഷത തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്‌. ശരീരത്തില്‍ തുളകളിട്ട് അവയില്‍ റിങ്ങുകള്‍ കൊളുത്തിയിട്ടു നടക്കുന്ന പുറം മുഴുവനായും വ്യാളിയെ പച്ച കുത്തിയ, കറുത്ത ജാക്കറ്റും ജീന്‍സും ധരിച്ചു, അളന്നു മുറിച്ച രീതിയില്‍ നടക്കുന്ന,നന്ദി പ്രകടിപ്പിക്കാന്‍ അറിയാത്ത, തന്റേടിയായ ഒരു പെണ്‍കുട്ടി. അവളുടെ ചിരികള്‍ പോലും വളരെ മിതമാണ്. അവളെ ചിരിച്ചു കാണുന്നത് സിനിമാ ത്രയത്തിന്റെ അവസാന ഭാഗത്ത്‌ മാത്രമാണ്. കുട്ടിക്കാലത്ത് തന്റെ അച്ഛന്റെ മുഖത്ത് തീ കൊളുത്തിയ ഇവള്‍ കുറേക്കാലം ഒരു ഡോക്ടറുടെ കീഴില്‍ മാനസിക പരിചരണത്തിലായിരുന്നു. അവിടെ അവള്‍ക്കു ഒരുപാട് ലൈംഗിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. അവിടെ നിന്ന് ഇറങ്ങിയ ശേഷം കോടതി അവള്‍ക്കു വിധിച്ച സംരക്ഷകന്റെ അടുത്തു നിന്നും പീഡനങ്ങള്‍ അവള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. ഇവരെല്ലാം തന്നെ ഒരു രഹസ്യം പേറുന്ന ചങ്ങലയിലെ കണ്ണികളാണെന്ന് മറ്റു രണ്ടു സിനിമകളും കാണിക്കുന്നുണ്ട്‌.

The girl who played with fire(2009):-

ആദ്യ സിനിമയില്‍ നിന്നും വ്യത്യസ്തമായി അന്വേഷണമാണ് ഈ സിനിമയില്‍ അധികവും. ലിസ്ബെത്തിനു എതിരായി ചില ആരോപണങ്ങള്‍ വരുന്നു. ഈ ആരോപങ്ങള്‍ക്ക് അവളുടെ പേരിലെ സലാണ്ടാര്‍ എന്ന ഭാഗവുമായി ഒരു ബന്ധം ഉണ്ട്. സലാണ്ടറിന്റെ പിതാവും അവരുള്‍പ്പെട്ടിരുന്ന ഒരു രഹസ്യ സംഘവും മറ നീക്കി പുറത്തു വരുന്നു. ഇത്തവണ ലിസ്ബെത്തിനെ സഹായിച്ചു കൊണ്ട് ബ്ലോംകൊവിസ്റ്റ്‌ ആണ് വരുന്നത് . സിനിമ മുഴുവനായും ഒരു ത്രില്ലെര്‍ തന്നെയാണ്. ആദ്യ ഭാഗം അല്‍പ്പം ഡ്രാമ കൂടി ഉണ്ടായിരുന്നു എന്ന് പറയാം.

The girl who kicked the Hornet's nest(2009):-

പൂര്‍ണമായും ലിസ്ബെത്ത് എന്ന കഥാപാത്രത്തെ ചുറ്റിയാണ് ഇത്തവണ കഥയുടെ പോക്ക്. രണ്ടാം ഭാഗത്തില്‍ നായിക നിയമത്തിനു മുന്‍പില്‍ അദൃശ്യയായിരുന്നെന്കില്‍ ഇത്തവണ അവള്‍ ജയിലിലാണ്. അവള്‍ക്കെതിരെ നീക്കവുമായി ഉള്ളത് സ്വീഡനിലെ രഹസ്യാന്വേഷണവിഭാഗങ്ങളില്‍ മുന്‍നിരയില്‍ ജോലി ചെയ്തിരുന്നവരും. ആദ്യ രണ്ടു സിനിമകള്‍ കണ്ടാല്‍ തീര്‍ച്ചയായും ഇത് കണ്ടിരിക്കണം. മറ്റു സിനിമകളിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ ചുരുളഴിയുന്നത് ഇവിടെയാണ്‌.

-----------
ഇവിടെ കഥ ഒരിക്കല്‍പ്പോലും അനാവശ്യമായ വേഗതയില്‍ പോകുന്നില്ല. ക്യാമറയുടെ ചലനങ്ങളും അങ്ങനെ തന്നെ. സിനിമയില്‍ ഇടയ്ക്കു വരുന്ന കാര്‍ ചെയ്സ് പോലും വളരെ കയ്യടക്കത്തോട് കൂടിയാണ് കാണിക്കുന്നത്. സാധാരണ മനുഷ്യരുടെ കഥകള്‍ ആയത്കൊണ്ട് തന്നെ അമാനുഷികമായതോ സങ്കല്‍പ്പിക്കാന്‍ പ്രയാസമുള്ളതോ ഒന്നും തന്നെ ഇവര്‍ ചെയ്യുന്നില്ല. ഓരോ ക്യാരക്ടറിനും പ്രത്യേക അസ്ഥിത്വം ഉണ്ട്. ചിലരുടെ ഇരുണ്ട വശങ്ങള്‍ മൂടി വയ്ക്കപ്പെട്ടിട്ടുണ്ട് എന്ന് മാത്രം. നല്ലൊരു കഥ അതിനൊത്ത തിരനാടകം ഒപ്പം കഥയുടെ ആത്മാവ് കൈവിടാതെയുള്ള സംവിധാനവും. അഭിനേതാക്കളെ തിരഞ്ഞെടുത്തതില്‍ പോലും പ്രശംസയര്‍ഹിക്കുന്നു. സിനിമ കണ്ടു കഴിഞ്ഞ ആര്‍ക്കാണ് ലിസ്ബെത്തിനെ അവതരിപ്പിച്ച നൂമി റാപെസിനെ മറക്കാന്‍ കഴിയുക. സിനിമക്ക് വേണ്ടി ആറു മാസത്തിലധികം നീണ്ടു നിന്ന കഠിനപ്രയത്നം തന്നെ നടത്തിയിരുന്നു ഈ നടി. മറ്റു കഥാപാത്രങ്ങളുടെ അഭിനയവും അങ്ങനെ തന്നെ. ലിസ്ബെത്തിന്റെ ഗാര്‍ഡിയന്‍ ആയി വരുന്ന കഥാപാത്രം തുടക്കത്തില്‍ ലിസ്ബെത്തിനെ തന്റെ കാല്‍ക്കീഴില്‍ ചവിട്ടിയരക്കുന്നതായാണ് കാണിക്കുന്നത്. കഥയുടെ പിന്നീടുള്ള മാറ്റത്തില്‍ ലിസ്ബെത്തിനെ പേടിക്കുന്നയാളായുള്ള അയാളുടെ സ്വഭാവ മാറ്റം വളരെ കണ്‍വിന്‍സിംഗ് ആയിരുന്നു.

വാല്:- പതിവ് തെറ്റുന്നില്ല. ഈ സിനിമകള്‍ക്കും ഒരു ഹോളിവുഡ് വേര്‍ഷന്‍ വരുന്നു. എന്നാല്‍ ഇത് ഈ സിനിമാ ത്രയത്തെ ബേസ് ചെയതല്ല മറിച്ചു മില്ലേനിയം ത്രയത്തെ ആധാരമാക്കിയാണ്. ചിലപ്പോള്‍ കൂടുതല്‍ ആയുധങ്ങള്‍, കാര്‍ ചെയ്സ് അങ്ങനെയൊക്കെ ആകുമോ?!. എന്തായാലും ഹോളിവുഡ് സിനിമകളുടെ ബഡ്ജറ്റിനു ഒരു സിനിമയെ നന്നാക്കാനും കൊല്ലാനും കഴിവുണ്ടല്ലോ. കാത്തിരുന്നു കാണാം.

തീര്‍ച്ചയായും കണ്ടിരിക്കേണ്ടുന്ന ഒരു ത്രില്ലര്‍.