4

13 Tzameti(2004)













2004 ല്‍ ഇറങ്ങിയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചലച്ചിത്രം. ചിത്രം 13 പേര്‍ തമ്മില്‍ നടക്കുന്ന ഒരു കളിയെ സൂചിപ്പിക്കുന്നു. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗെല ബാബ്ലുവാനി.ഇവിടെ തുടക്കത്തിലെ കഥ ഞാനല്‍പ്പം പറയുന്നുണ്ട്. അതില്ലാതെ ഒരു വിവരണം അസാധ്യം എന്ന് തോന്നിയതുകൊണ്ടാണ്. എങ്കിലും മുഴുവന്‍ കഥയൊന്നും പറയുന്നില്ല.

കഥയിങ്ങനെ;ലഹരിക്കടിമപ്പെട്ടു നടക്കുന്ന ഒരാളുടെ വീട്ടിലെ അറ്റകുറ്റപ്പണികള്‍ക്ക് കഥാനായകന്‍ നിയോഗിക്കപ്പെടുന്നു. അവിടെ വച്ച് പലപ്പോഴായി നടക്കുന്ന സംഭാഷണങ്ങള്‍ അയാള്‍ കേള്‍ക്കുന്നു. വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയാനുള്ള ഒരു സാധാരണ ജിജ്ഞാസ മാത്രമാണയാള്‍ക്ക്. എന്നാല്‍ ഇവര്‍ അറിയാതെ ഇവരെയെല്ലാം പോലിസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.അവിടെ വെച്ച് ഗൃഹനാഥന്‍ തനിക്കു ലഭിക്കാന്‍ പോകുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് അയാള്‍ കേള്‍ക്കുന്നു. ഇത് പിന്നീട് തന്റെ ജീവിതത്തിനു വഴിത്തിരിവുണ്ടാക്കുമെന്നു അയാള്‍ കരുതിയിരുന്നില്ല. ഒരു ദിവസം ഗൃഹനാഥന് ഒരു എഴുത്തും കൂടെ ഒരു ഹോട്ടെലിന്റെ മുന്‍‌കൂര്‍ തുക അടച്ച ബില്ലും ലഭിക്കുന്നു. എഴുത്ത് കിട്ടി അധികം താമസിയാതെ തന്നെ ലഹരിയുടെ അമിത ഉപയോഗം മൂലം അയാള്‍ മരണപ്പെടുന്നു. ഇത് നമ്മുടെ കഥാനായകന്റെ ജോലി നഷ്ട്ടപ്പെടുന്നതിനു ഇടയാക്കുന്നു. ഇതിനിടക്ക്‌ യാദൃശ്ചികമായി ആ ബില്ല് കഥാനായകന്റെ കൈവശം എത്തുന്നു. ഇതുകൊണ്ട് എന്ത് ചെയ്യണം എന്നറിയില്ലെങ്കിലും ഒരുപക്ഷെ ഗൃഹനാഥന് ലഭിക്കാന്‍ പോകുന്നു എന്നറിഞ്ഞ പണവുമായി ബന്ധപ്പെട്ടതായിരിക്കാം എന്നയാള്‍ കരുതുന്നു. കഥയറിയാതെ ആട്ടം കാണാന്‍ തന്നെ അവന്‍ തീരുമാനിക്കുന്നു.

അവന്‍ ആ ബില്ലില്‍ പറഞ്ഞ ഹോട്ടെലില്‍ പറഞ്ഞ ദിവസം തന്നെ എത്തിച്ചേരുന്നു.കുറെക്കഴിഞ്ഞു അവന്റെ ഹോട്ടല്‍ മുറിയില്‍ ഒരു ഫോണ്‍ സന്ദേശം എത്തുന്നു. അതിന്‍ പടി അവനു ചില നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നു. അതനുസരിക്കാന്‍ തന്നെ അവന്‍ തീരുമാനിക്കുന്നു. ഇതുവരെ ഒരു സാധാരണ ഡ്രാമയുടെ മട്ടില്‍ മാത്രം സഞ്ചരിക്കുന്ന സിനിമ മറ്റു തലങ്ങളിലേക്ക് മാറുന്നു. താന്‍ നിയോഗിക്കപ്പെടുന്നത് 13 കളിക്കാരില്‍ ഒരാളായാണ് എന്ന് നായകന്‍ മനസ്സിലാക്കുന്നു. നഗരത്തില്‍ നിന്നും മാറി കാട്ടിനടുത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ അന്‍പതിലധികം ആളുകള്‍. എല്ലാവരും വന്നിരുക്കന്നത് കളിക്കാന്‍. ഈ കളി വഴി കോടികള്‍ സമ്പാദിക്കാന്‍ . ഓരോ കളിക്കാരന്റെ മേലും അവിടെ കൂടിയവര്‍ക്ക് വാതുവെക്കാം. കളിയേക്കുറിച്ചും നിയമത്തെക്കുറിച്ചും കഥാനായകന്‍ അറിയുന്നത് അവസാന നിമിഷം മാത്രം. താന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ജീവിതത്തിനും മരണത്തിനും ഇടയിലൂടെയാണെന്നു അയാള്‍ മനസ്സിലാക്കുന്നു. അയാളെ രക്ഷിക്കാന്‍ കഴിയുന്നത്‌ ഒന്നിന് മാത്രം, ഭാഗ്യം.ആ ഒറ്റപ്പെട്ട കെട്ടിടത്തില്‍ നടക്കുന്ന അത്യന്തം ക്രൂരമായ കളിയില്‍ അയാളും പങ്കാളിയാവുന്നു. ഭാഗ്യ നിര്‍ഭാഗ്യങ്ങളിലൂടെ കളി തുടരുന്നു...

ഓരോ റൌണ്ടും ഓരോ കളിക്കാര്‍ക്കും വേദനാജനകമായിരുന്നു. പലരും മോര്‍ഫിന്‍ കുത്തി വെച്ചായിരുന്നു തങ്ങളുടെ വികാര വിചാരങ്ങളെയും മാനുഷ്യത്വത്തെയും ബലി കഴിക്കാന്‍ തയ്യാറായത്. ഇരകളും വേട്ടക്കാരും മനുഷ്യരാവുമ്പോള്‍, ഇരയും വേട്ടക്കാരനും മാറി മാറി വരുന്ന ഈ ഗെയിമില്‍ വിധി നിര്‍ണ്ണയിക്കാന്‍ തയ്യാറായി നിന്നത് മരണം.ഓരോ റൌണ്ട് പിന്നിടുമ്പോഴും അറ്റ് വീഴുന്ന ജീവനേക്കാള്‍ കുമിഞ്ഞു കൂടുന്ന പണത്തിനായിരുന്നു അവിടെ പ്രാധാന്യം. കളിക്കാര്‍ക്ക്‌ മാനസിക വേദനയെങ്കില്‍ കളി നടത്തുന്നവര്‍ക്ക് അവന്റെ കളിക്കാരന്റെ ജീവന്‍ നില നില്‍ക്കേണ്ടത് കുമിഞ്ഞു കൂടുന്ന പണത്തിനു മുകളില്‍ ഒരട്ടി കൂടി വെക്കാന്‍ വേണ്ടി മാത്രം.സിനിമയില്‍ പന്തയം വെക്കുന്നതില്‍ നിന്നും ഒരാളെ വിലക്കിക്കൊണ്ട് മറ്റുള്ളവര്‍ പറയുന്നതിതാണ്, 'നിനക്ക് ഭാഗ്യമില്ല'. കാരണം അയാള്‍ കളിക്കാന്‍ നിര്‍ത്തിയതും പന്തയം വെച്ചതുമായ കളിക്കാര്‍ എല്ലാവരും മരണത്തിലേക്ക് വേഗം നടന്നു നീങ്ങിയവര്‍.

ആദ്യ പകുതിയില്‍ ഒരു സാധാരണ സിനിമയുടെ പ്രതീതി ഉണര്ത്തുന്നുവെങ്കിലും, രണ്ടാം പകുതിയില്‍ ഒരു ത്രില്ലെര്‍ എന്ന രീതിയിലേക്ക് സിനിമ പതുക്കെ മാറുന്നു. അതേസമയം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന്റെ വൈകാരികതലങ്ങളെ ഉദ്ദീപിപ്പിക്കുന്ന രീതിയിലാണ് കഥയുടെ പോക്ക്. ഒരേ സമയം കഥയില്‍ എന്ത് സംഭവിക്കുന്നു എന്നറിയാനുള്ള ജിജ്ഞാസ തോന്നുമ്പോള്‍ തന്നെ ഈ കളിയൊന്നു പെട്ടെന്ന് കഴിഞ്ഞെങ്കില്‍ എന്നും തോന്നിയേക്കാം. ഹോസ്റ്റല്‍ എന്ന രണ്ടു ഭാഗങ്ങള്‍ ആയി ഇറങ്ങിയിട്ടുള്ള സിനിമ വയലന്‍സിന്റെ അതിപ്രസരമായിരുന്നു. അവിടെ പണം മുടക്കി ആളുകളെ കൊല്ലാനെത്തിയെരുന്നെങ്കില്‍, ഇവിടെ നേരെ തിരിച്ചാണ്. മാത്രമല്ല നിലവാരം വച്ച് നോക്കിയാല്‍ അതിനേക്കാള്‍ ഏറെ മുന്നിലും. സിനിമ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍ എടുത്തത് കൊണ്ട് ചോരയുടെ കടുത്ത നിറം ഒഴിവായി എന്ന് മാത്രമേ ഉള്ളു. എത്രത്തോളം വയലന്‍സ് ഉണ്ട് സീനുകളില്‍ എന്ന് കാണിക്കുവാന്‍ ഈ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. അവസാന നിമിഷം വരെ കഥയില്‍ എന്ത് സംഭവിക്കുവാന്‍ പോകുന്നു എന്നറിയാനുള്ള ഒരു ജിജ്ഞാസ നില നിര്‍ത്താന്‍ സിനിമക്ക് കഴിയുന്നു.

ഒരു ത്രില്ലെര്‍ എന്നാല്‍ കാര്‍ ചെയ്സും ക്രിസ്പ് എഡിറ്റിങ്ങും വിറപ്പിച്ചുകൊണ്ടുള്ള ക്യാമറയുടെ ചലനങ്ങളും വന്‍ മാന്‍ ഷോയും ഒന്നും വേണമെന്നില്ല എന്ന് മനസ്സിലാക്കിത്തരുന്ന മറ്റൊരു ചിത്രം. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആണെന്ന് വിചാരിച്ചു സിനിമ കാണാത്തവര്‍ കാണാതിരിക്കരുത്.വളരെ നല്ല സിനിമകളുടെ വിഭാഗത്തില്‍ എന്തായാലും പെടുത്താം.

വാല്:- നല്ലൊരു വിദേശ സിനിമ ഇറങ്ങിയാല്‍ അതിനെ റീമെയ്ക് ചെയ്യുക എന്ന രീതി ഹോളിവുഡില്‍ പണ്ട് മുതലേ ഉണ്ട്. ചിലത് നന്നാവാറുണ്ടെങ്കില്‍ക്കൂടിയും മിക്കവാറും സിനിമകള്‍ മോശമാവുകയാണ് പതിവ്. 'Il Mare','Shutter' തുടങ്ങിയവയുടെ റീമേക്കുകള്‍ ഇത്തരത്തില്‍ മോശമായവയാണ്. '13 Tzameti' എന്ന ഈ സിനിമക്കും റീമേക്ക് വരുന്നു. പേര് '13' . പക്ഷെ ഇവിടെ സംവിധായകന്‍ ആകുന്നതു ഈ സിനിമയുടെ സംവിധായകന്‍ തന്നെയാണ് എന്ന വ്യത്യാസമുണ്ട്. അത് അല്‍പ്പം പ്രതീക്ഷ നല്‍കുന്നുണ്ട്.
17

ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി











2010 ല്‍ ഇതുവരെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച സിനിമ. ഈയൊരു സിനിമയില്‍ മുന്‍നിര അഭിനേതാക്കളൊന്നും തന്നെ പ്രധാന വേഷങ്ങളിലില്ല. ഒരു പക്ഷെ ആ ഒരു പോരായ്മയായിരിക്കാം ഇപ്പോഴും തീയെട്ടറില്‍ ആളുകള്‍ വളരെ കുറവ്. എന്തായാലും കൂക്ക് വിളികളും ശബ്ദകോലാഹലങ്ങളും ഒന്നുമില്ലാതെ ഒരു സിനിമ കാണാന്‍ കഴിഞ്ഞു. അപ്പോള്‍ ഇനി സിനിമയിലേക്ക് ആഴ്ന്നിറങ്ങാം...

മോഹന്‍ രാഘവന്‍ എന്ന പുതുമുഖം കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ.ശ്രീവത്സന്‍ ജെ മേനോന്‍ ആണ് റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയത്. വെഞ്ചാമാരക്കാറ്റെ...എന്ന് തുടങ്ങുന്ന ഗാനം വളരെ ഹൃദ്യമായിരുന്നു. രണ്ടു കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിയാണ് കഥ സഞ്ചരിക്കുന്നത്. രണ്ടു കുട്ടികളും വളരെ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. അല്പം പോലും അതിഭാവുകത്വം ഉണ്ടായിരുന്നില്ല അവരുടെ അഭിനയത്തിനു. (ഭ്രമരത്തിലെ ബാലികയുടെ എക്സാജെറേഷന്‍ കലര്‍ന്ന അഭിനയം ഓര്‍ത്ത്‌ പോയി!). ചിത്രത്തിലെ ഒരു കഥാപാത്രം പോലും മോശമാക്കിയില്ല എന്നതും ശ്രദ്ധേയമാണ്. ചെറിയ ചെറിയ റോളുകളില്‍ വരുന്നവര്‍ പോലും തങ്ങളുടെ ഭാഗം നന്നായി തന്നെ അവതരിപ്പിച്ചു.

ബാങ്ക്ലൂരില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയും പാലക്കാട് ചിറ്റൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഒരു ആണ്‍കുട്ടിയും തമ്മിലുള്ള കത്തിടപാടുകളാണ് കഥയുടെ പ്രമേയം. തനിക്കു ഒന്നര വയസ്സായപ്പോള്‍ ഉപേക്ഷിച്ചു പോയ അച്ഛന്റെ മേല്‍വിലാസം ദാസന്‍ കണ്ടെടുക്കുന്നു. അച്ഛന് അവന്‍ ഒരു കത്തയക്കുന്നു. എന്നാല്‍ അവന്റെ അച്ഛന്‍ കുറേക്കാലം മുന്‍പ് അവിടെ താമസിച്ച ആളുടെ ഡ്രൈവര്‍ മാത്രമായിരുന്നു. ഇപ്പോള്‍ അവിടെ താമസിക്കുന്നത് അമ്മുവും അവളുടെ അച്ഛനും മാത്രം. ആദ്യം എത്തിയ കത്ത് അവള്‍ അവിടെ സൂക്ഷിച്ചു വെക്കുന്നു. രണ്ടാമതൊരു എഴുത്ത് കൂടി എത്തുമ്പോള്‍ അവള്‍ അവനു മറുപടി അയക്കാന്‍ തീരുമാനിക്കുന്നു. അവള്‍ അവന്റെ അച്ഛന്‍ എഴുതുന്നതായിത്തന്നെ ഭാവിച്ചു അവനു കത്തുകളയച്ചു തുടങ്ങുന്നു. അവന്‍ അവന്റെ അച്ഛനും തിരിച്ചു കത്തുകളയക്കുന്നു. അവനറിയില്ല അത് അയക്കുന്നത് അമ്മുവാണെന്ന്. അവന്റെ കത്തുകളിലൂടെ അമ്മു അവനെക്കുറിച്ചറിയുന്നു അവന്റെ കുടുംബത്തെയും. അവന്റെ കത്തുകളില്‍ അവന്‍ സുഹൃത്തിന്റെ പേന പൊട്ടിച്ചതും കോള കമ്പനിക്കെതിരെ ഗ്രാമം പ്രതിഷേധിക്കുന്നതും എല്ലാം എഴുതുന്നു.
ഇതേ സമയം അമ്മുവിന്‍റെ അച്ഛന്‍ ഈ വഴിതെറ്റിവന്ന എഴുത്തിനെ പ്രമേയമാക്കി ഒരു സിനിമയെക്കുറിച്ച് ആലോചിക്കുന്നു. സുഹൃത്തുക്കളുമായി അയാള്‍ ഈ എഴുത്തിന്റെ ഭാവിയെക്കുറിച്ച് ഒരു ദ്രിശ്യഭാഷ്യം ചമയ്ക്കുന്നു. അവിടെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധേയമാണ്. 'ജീവിതത്തില്‍ യാദ്രിശ്ചികതയുണ്ടാവം പക്ഷെ സിനിമക്ക് അത് ചേരില്ല'. നായകന്‍ പറയുന്നത് വില്ലന്റെ ചാരന്‍ യാദ്രിശ്ചികമായി കേള്‍ക്കാനിടവരുന്ന സിനിമകള്‍ ഓര്‍ക്കുക. മറ്റൊരു സന്ദര്‍ഭത്തില്‍ സിനിമകളിലെ ക്ലീഷേകളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഈ സിനിമയില്‍ ഒരു ക്ലീഷേ പോലും ഞാന്‍ കണ്ടില്ല. ഉണ്ടെങ്കില്‍ തന്നെ ശ്രദ്ധിച്ചിട്ടുമില്ല.

സിനിമയില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ ഇവ:-
കുട്ടികളുടെ വളരെ മികച്ച അഭിനയം. വളരെ ഹൃദ്യമായ പാട്ട്. ഒരു മുത്തശ്ശിക്കഥ പറയുന്ന പോലെ കരിമ്പനകളെക്കുറിച്ച് പറഞ്ഞു തുടങ്ങി അവയിലൂടെ തന്നെ അവസാനിപ്പിച്ചത്. പ്രമേയത്തില്‍ നിന്നു അല്‍പ്പം പോലും വ്യതിചലിച്ചില്ല എന്നത്. സറിയലിസം ആയി തോന്നിയ ഒരു ഭാഗം( കുട്ടിയുടെ ഉപബോധ മനസ്സില്‍ വരുന്ന വളയിട്ട അച്ഛന്റെ ചിത്രം, അതിനെ കുട്ടി നോക്കുന്നതായി സിനിമക്കുള്ളിലെ സിനിമയില്‍ ചിത്രീകരിച്ചത്). ആവശ്യത്തിന് മാത്രം വരുന്ന പാശ്ചാത്തല സംഗീതം(ഇന്നത്തെ സിനിമകള്‍ക്കിടയില്‍ ഇത് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു). കഥയിലെ സിനിമയില്‍ കാണിക്കുന്ന രംഗങ്ങള്‍ 35 mm വലിപ്പത്തില്‍ കാണിച്ചത്. കത്തുകളുടെ ഉള്ളടക്കം നേരിട്ട് പ്രതിപാദിക്കാതെ പല കഥാപാത്രങ്ങളിലൂടെ അവയെ പ്രതിപാദിച്ചതും രസകരമായി.
ഇഷ്ട്ടപ്പെടാത്തത്:-
കഥയെ കീറി മുറിച്ചു പരിശോധിച്ചാല്‍ എന്തെങ്കിലും കിട്ടിയേക്കും. പക്ഷെ അങ്ങനെ വേണോ. ഒരു നല്ല ചിത്രത്തെ അങ്ങനെ നോക്കണോ. വേണ്ട എന്നാണ് എന്‍റെ അഭിപ്രായം. എങ്കിലും ഒന്നുണ്ട്. ലോങ്ങ്‌ ഷോട്ടുകളില്‍ ഒബ്ജെക്ട്സ് കൂടുതല്‍ കാണിക്കുമ്പോള്‍ ഫ്രെയിമുകള്‍ അല്‍പ്പം വ്യക്തത കുറഞ്ഞു കണ്ടു. ഒരു പക്ഷെ തീയെറ്ററിന്റെ കുഴപ്പമായിരിക്കാം.

തീയെറ്ററുകളില്‍ 'സ്വന്തമായി പ്രമാണം ഉള്ളവനും','പേടിപ്പെടുത്തുന്ന തമാശയും','ഒടച്ചു കയ്യിത്തരുന്നവനും' ഒക്കെ ഓടുന്ന കൂട്ടത്തില്‍ ചെറുതെങ്കിലും സമ്പന്നമായ ഈ ചിത്രം ഓടുമെന്ന കാര്യം സംശയമാണ്. ഞാന്‍ കണ്ട തീയെറ്റരില്‍ 40 പേര്‍. തീയെറ്ററിന്റെ 30 ശതമാനം മാത്രമേ ഇത് വരൂ. ഇത്തരം നല്ല സിനിമകള്‍ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പക്ഷെ എങ്ങനെ? നല്ല സിനിമകള്‍ വരുന്നില്ല എന്ന് പറയുന്നവര്‍ തന്നെ സൂപ്പര്‍സ്റ്റാറുകള്‍ ഇല്ലെങ്കില്‍ തീയെറ്ററിലേക്ക് കയറാത്ത പ്രവണതയാണ്. ഒന്നുകൂടി പറയട്ടെ, ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഇതുവരെ ഇത് മാത്രമേ ഏറ്റവും മികച്ചത് എന്ന പരാമര്‍ശം എല്ലാ തരത്തിലും അര്‍ഹിക്കുന്നുള്ളൂ. പറ്റുമെങ്കില്‍ അടുത്ത ആഴ്ച കൂടി സിനിമക്ക് ആയുസ്സുന്ടെകില്‍ ഈ സിനിമ കാണണം. നിരാശപ്പെടില്ല.

9/10.