25

ട്രാഫിക്‌ | Traffic (2011)













കൊച്ചിയിലെ ഒരു ട്രാഫിക് ഐലന്റില്‍ ഒരു ദിവസം ഉണ്ടാവുന്ന വാഹനാപകടം . ആ അപകടം നേരിട്ടും അല്ലാതെയും ഒരുപാട് ജീവിതങ്ങളെ കൂട്ടിച്ചേര്‍ക്കുന്നു . ആ കൂട്ടിച്ചേര്‍ക്കലില്‍ നഷ്ട്ടപ്പെടലുണ്ട് , അതിന്റെ വേദനയുണ്ട് , തിരിച്ചറിവുണ്ട് , പ്രതികാരമുണ്ട് , തെറ്റുതിരുത്തലുണ്ട് . ഈ ജീവിതങ്ങളിലൂടെ രണ്ടു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ ഇവയെല്ലാം കാണാം കേള്‍ക്കാം ഒപ്പം മറ്റു കാണികള്‍ക്ക്‌ ഒപ്പം ചേര്‍ന്ന് സിനിമ കഴിഞ്ഞു ഒരു കയ്യടി പാസ്സാക്കുകയും ചെയ്യാം ; സംവിധായകന് ,തിരക്കഥാകൃത്തുക്കള്‍ക്ക് , എഡിറ്റര്‍ക്ക്‌ , അഭിനേതാക്കള്‍ക്ക് , എന്ന് വേണ്ട ഈ സിനിമയെ ഒരു മികച്ച സിനിമയാക്കി മാറ്റുന്നതില്‍ പങ്കു വഹിച്ച എല്ലാവര്‍ക്കു വേണ്ടിയും. മലയാളിയുടെ അയല്‍പക്കക്കാരന്‍ തമിഴന്‍ പുതുമയാര്‍ന്ന പരീക്ഷണങ്ങളുമായി വരുമ്പോഴും മലയാളി കാലങ്ങളായി ഒരു 'ക്ലീഷേ' എന്ന ചട്ടക്കൂടിനുള്ളില്‍ ആയിരുന്നു . ഇനി വരുന്ന പരീക്ഷണങ്ങളായ ചില സിനിമകളാകട്ടെ ഹോളിവുഡില്‍ നിന്ന് കടമെടുത്തു വരുന്നവയും. ഒപ്പം മലയാളി പ്രേക്ഷകനെ സംബന്ധിച്ച് ത്രില്ലര്‍ എന്നാല്‍ നായകന്‍റെ വാചകമടിയും , ആക്ഷന്‍ രംഗങ്ങളും മാത്രമായി ഒതുങ്ങിക്കൂടി . അതിനൊരപവാദം ആയി വന്നത് ഈയിടെ ഇറങ്ങിയ പാസഞ്ചര്‍ മാത്രം ആയിരുന്നു . ഇതാ മറ്റൊരു സിനിമ; ഒരു ദശാബ്ദ കണക്കെടുപ്പില്‍ ഏറ്റവും മികച്ച മലയാള സിനിമകളുടെ കൂട്ടത്തില്‍ സ്ഥാനം പിടിക്കുവാന്‍ കഴിയുന്ന ഒന്ന് .

മലയാള സിനിമയില്‍ ഈയൊരു ത്രെഡ് ആദ്യമായി ആണ് കൈകാര്യം ചെയ്യുന്നത് എന്ന് വേണം പറയാന്‍ . ബാബേല്‍ ഉള്‍പ്പെടുന്ന ത്രയം, കഥകളുടെ ഈ രീതിയിലുള്ള കൂടിച്ചേരല്‍ മുന്‍പ് പരീക്ഷിച്ചിട്ടുണ്ട് . എങ്കിലും ത്രെഡിന്റെ പുതുമയും ബ്രില്ല്യന്‍റ്റ് എന്ന് പറയാവുന്ന സ്ക്രിപ്റ്റും , സംവിധാന മികവും , പ്രേക്ഷകന്റെ പള്‍സ് ഉയര്‍ത്താന്‍ പോകുന്ന തരത്തിലുള്ള പാശ്ചാത്തല സംഗീതവും സിനിമയെ പുതിയ ഒരു അനുഭവം ആക്കി മാറ്റും എന്ന് തീര്‍ച്ച . സിനിമയുടെ ഏതെങ്കിലും ഒരു വിഭാഗത്തെക്കുറിച്ചു പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല; കാരണം പുതുമുഖ താരങ്ങളുടെ അഭിനയം മുതല്‍ സിനിമയുടെ ഓരോ വിഭാഗവും വളരെ മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നു .

കഥയെക്കുറിച്ച് എന്തെങ്കിലും എഴുതുന്നത്‌ ഈ സിനിമയെ നശിപ്പിക്കുന്നതിന് തുല്യമാണ് . അതുകൊണ്ട് അത് വേണ്ട.

സിനിമയുടെ കുറവുകള്‍ക്ക് നേരെ കണ്ണടച്ചു കൊണ്ട് ചുരുക്കത്തില്‍ , 7.5/10(Edited)

Miss this film at your own risk :)
6

എന്റെ ഐഎഫ്‌എഫ്കെ (2010)

കേട്ട് മാത്രം പരിചയമുള്ള ഒന്നായിരുന്നു ഈ അനന്തപുരിയുടെ ചലച്ചിത്രോത്സവം. എന്താണീ സാധനം? എങ്ങനെയിരിക്കും പോയാല്‍? എന്നറിയാന്‍ ഞാനും ഒരു മുന്നൂറു രൂപയെടുത്തു ചലച്ചിത്ര വികസന(?) കോര്‍പ്പറേഷന് ദക്ഷിണയായി വെച്ചു കൊടുത്തു.മേള തുടങ്ങിയ ദിവസം മുതല്‍ എന്നും രാവിലെ തോളില്‍ ഹരിത വര്‍ണ്ണത്തില്‍ ഐഎഫ്‌എഫ്കെ യെ അടയാളപ്പെടുത്തിയ സഞ്ചിയുമെടുത്തു കൂട്ടരോടൊപ്പം യാത്ര തിരിച്ചു തുടങ്ങിയ ഞാന്‍ അഞ്ചു ദിനങ്ങളിലായി പത്തൊന്‍പതു സിനിമകള്‍ തീയേറ്ററുകള്‍ ആയ തീയേറ്ററുകള്‍ കയറിയിറങ്ങി കണ്ടു തീര്‍ത്തു. ആദ്യ ദിനം കൂട്ടരോടോത്തു പുറപ്പെടവേ റോട്ടിലൂടെ പോകുന്ന ഒരാള്‍ 'യെവന്‍മാര്‍ യാരെടെയ്‌' എന്ന ഭാവത്തില്‍ ഒരു നോട്ടം നോക്കിയപ്പോള്‍ സഞ്ചിയും തൂക്കിയിറങ്ങിയതു ജാഡയായിപ്പോയോ എന്ന് തോന്നി.ഒപ്പം, കാണാന്‍ വന്നവര്‍ക്കിടയില്‍ ഒറ്റപ്പെടുമോ എന്ന ആശങ്ക വേറെയും. ഫെസ്റ്റിവലുകള്‍ ഒന്നിലധികം കണ്ടിറങ്ങിയ കൂട്ടാളികള്‍ക്കു ഇതൊന്നും കണ്ട ഭാവമില്ല!. അങ്ങനെ നഗരത്തില്‍ എത്തിയപ്പോഴേക്കും എന്റെ ആശങ്കകള്‍ എല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ട് മുക്കിനും മൂലക്കും തോളില്‍ സഞ്ചിയും തൂക്കി നിറയെ സിനിമാ ഭ്രാന്തന്‍മാര്‍.

അങ്ങനെയൊരു ഏഴു ദിവസം അനന്തപുരിയുടെ സ്വഭാവം തന്നെ മാറുകയായിരുന്നു. പത്തു മണിക്ക് ശേഷം വിരളമായി മാത്രമാണ് ഞാന്‍ അവിടെ ജനക്കൂട്ടത്തെ കണ്ടിരുന്നത് എന്നതാണ് സത്യം.
മത്സര വിഭാഗത്തിലെ സിനിമകള്‍ക്ക് ആളുകള്‍ ഇടിച്ചു കയറുന്നത് രസകരമായ കാഴ്ചയായിരുന്നു. അനന്തപുരിയില്‍ ഒരു മോഹന്‍ലാല്‍ സിനിമക്ക് കിട്ടുന്ന പോലെ ഒരു തള്ളിക്കയറ്റം . 'എ ഡേ ഇന്‍ ഓറഞ്ച്' എന്ന സിനിമക്ക്‌ കയറാന്‍ തുടങ്ങവേ കണ്ണാടിച്ചില്ലും തകര്‍ത്ത്‌ കൂട്ടത്തോടെ എല്ലാവരും വീണു പോകും എന്ന് വരെ തോന്നിയിരുന്നു.സിനിമക്ക്‌ ഒരു ഗുണവും ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു കാര്യം!. അറിയപ്പെടാതെ കിട്ടാന്‍ സാധ്യത കുറവാണ് എന്ന് തോന്നിയതിനാല്‍ തന്നെ അധികം അറിയപ്പെടാത്ത പുതിയ സിനിമകള്‍ കാണാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിന്റെ ഭാഗമായി റിലീസ്‌ ചെയ്യാനുള്ള മലയാള ചിത്രങ്ങള്‍ എല്ലാം തന്നെ കാണാതെ വിട്ടു.ആദ്യ ദിവസത്തെ ഉല്‍ഘാടന ചിത്രവും പിന്നെ മൂന്നു ദിവസമായി കണ്ട പതിനഞ്ചും പിന്നീടു രണ്ടു ദിവസമായി കണ്ട മൂന്നു സിനിമകളും ഉള്‍പ്പെടെ കണ്ട സിനിമകലില്‍ കൊള്ളാം എന്ന് തോന്നിയത് ഇവയാണ്.

1.ഇന്‍ എ ബെറ്റര്‍ വേള്‍ഡ്‌ :- ആഫ്റ്റര്‍ വെഡിംഗ് എന്ന സിനിമയുടെ സംവിധായികയായ സുസേന്‍ ബിയേര്‍ സംവിധാനം ചെയ്ത ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദേശം ലഭിച്ച സിനിമ.സിനിമയുടെ ഹൈലൈറ്റ്‌ ആയി തോന്നിയത്‌ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രധാന നടന്‍മാരുടെ അഭിനയമാണ്. 6.5/10.

2.വിമണ്‍ വിത്തൌട്ട് മെന്‍ :- 1950 കളില്‍ ഇറാനിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ നാല് സ്ത്രീകളുടെ ജീവിത സാഹചര്യങ്ങള്‍ എങ്ങനെ മാറ്റപ്പെടുന്നു എന്ന് മാജിക്‌ റിയലിസത്തിന്റെ സഹായത്തോടു കൂടി പറയുന്ന സിനിമയുടെ ഹൈലൈറ്റ്‌ ഭ്രമിപ്പിക്കുന്ന ദ്രിശ്യങ്ങളാണു. രാഷ്ട്രീയ സാഹചര്യങ്ങളെ കഥയിലെ ഒരു കഥാപാത്രം ശ്രവിക്കുന്ന റേഡിയോയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകളിലൂടെ അറിയുന്ന പ്രേക്ഷകന്‍ കഥാപാത്രങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കുന്നത് ദ്രിശ്യങ്ങളിലൂടെ മാത്രമാണ്.ഒരുപാട് ഇന്‍റര്‍പ്രേട്ടെഷന് സാധ്യതയുള്ള ദ്രിശ്യങ്ങളാണു സംവിധായിക ഷിറിന്‍ നെഷാത് സിനിമയിലൂടെ തരുന്നത്. 8.5/10.

3.സേഫിര്‍ :- ബെല്‍മാ ബാസ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ഹൈലറ്റ്‌ തുര്‍ക്കിയുടെ പ്രകൃതി സൌന്ദര്യം തുളുമ്പുന്ന ഫ്രെയിമുകളും ഒപ്പം ചിത്രത്തിന്‍റെ ക്ലൈമാക്സുമാണ്.അതേസമയം അധികം ഡെവലപ്പ് ചെയ്യാത്ത തിരക്കഥയോടൊപ്പം ഒന്ന് രണ്ടു സ്ഥലത്തെ അനാവശ്യമായ വലിച്ചിലുകള്‍ ചിത്രത്തെ അല്‍പ്പം നിറം കേടുത്തിയതായി അനുഭവപെട്ടു. 7/10.

4.അഡോപ്റ്റഡ് സണ്‍ :- ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റും ഇടക്ക് മാത്രം വരുന്ന കളറും ഉള്ള ഫ്രെയിമുകള്‍ തരുന്നത് ബാല്യത്തില്‍ നിന്നും കൌമാരത്തിലേക്കുള്ള ഒരു അനാഥന്റെ നിറമുള്ളതും മങ്ങിയതുമായ ചിത്രങ്ങളാണ്. 6/10.

5.ഹൌ ഐ എന്‍ഡെഡ് ദിസ്‌ സമ്മര്‍ :- പ്രേക്ഷകന്‍റെ ക്ഷമാപൂര്‍ണമായ വീക്ഷണം ആവശ്യപ്പെടുന്ന സിനിമ നല്ലൊരു അനുഭവമായിരിക്കും. ആര്‍ട്ടിക്ക്‌ മേഖലയില്‍ ഒറ്റപ്പെട്ടു ജോലിയെടുക്കുന്ന രണ്ടു പേരിലൂടെ കടന്നു പോകുന്ന കഥ വല്ലാത്തൊരു തീവ്രത കൊണ്ടുവരുന്നുണ്ട് . ചിലയിടത്തെങ്കിലും ആവശ്യത്തില്‍ കൂടുതല്‍ സിനിമ ഇഴഞ്ഞു നീങ്ങിയില്ലേ എന്നൊരു തോന്നല്‍ മാത്രമേ ഉള്ളു. 6.5/10.

6.ദി ലാസ്റ്റ്‌ സമ്മര്‍ ഓഫ് ലാ ബോയിറ്റ :- ഇപ്രാവശ്യത്തെ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ ഈ സിനിമയ്ക്കാണ്. 6/10.

7.പോര്‍ട്രെയിറ്റ്സ് ഇന്‍ എ സീ ഓഫ് ലൈസ്‌ :- ഇപ്രാവശ്യത്തെ മികച്ച സിനിമക്കുള്ള അവാര്‍ഡ്‌ ഈ സിനിമക്കാണ്! . 5.5/10.

8.ആനിമല്‍ ടൌണ്‍ :- മത്സര സിനിമകളില്‍ ഇഷ്ട്ടപ്പെട്ട ക്ലൈമാക്സുകളില്‍ ഒന്ന്. സിനിമയുടെ പ്രമേയം മുന്‍പും വന്നിട്ടുണ്ടെങ്കിലും നല്ലൊരു ക്ലൈമാക്സും ട്രീട്മെന്റും ഇഷ്ട്ടപ്പെടാവുന്നതാണ്. 6/10.


---------------------------------------------------------------------