4

13 Tzameti(2004)













2004 ല്‍ ഇറങ്ങിയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചലച്ചിത്രം. ചിത്രം 13 പേര്‍ തമ്മില്‍ നടക്കുന്ന ഒരു കളിയെ സൂചിപ്പിക്കുന്നു. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗെല ബാബ്ലുവാനി.ഇവിടെ തുടക്കത്തിലെ കഥ ഞാനല്‍പ്പം പറയുന്നുണ്ട്. അതില്ലാതെ ഒരു വിവരണം അസാധ്യം എന്ന് തോന്നിയതുകൊണ്ടാണ്. എങ്കിലും മുഴുവന്‍ കഥയൊന്നും പറയുന്നില്ല.

കഥയിങ്ങനെ;ലഹരിക്കടിമപ്പെട്ടു നടക്കുന്ന ഒരാളുടെ വീട്ടിലെ അറ്റകുറ്റപ്പണികള്‍ക്ക് കഥാനായകന്‍ നിയോഗിക്കപ്പെടുന്നു. അവിടെ വച്ച് പലപ്പോഴായി നടക്കുന്ന സംഭാഷണങ്ങള്‍ അയാള്‍ കേള്‍ക്കുന്നു. വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയാനുള്ള ഒരു സാധാരണ ജിജ്ഞാസ മാത്രമാണയാള്‍ക്ക്. എന്നാല്‍ ഇവര്‍ അറിയാതെ ഇവരെയെല്ലാം പോലിസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.അവിടെ വെച്ച് ഗൃഹനാഥന്‍ തനിക്കു ലഭിക്കാന്‍ പോകുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് അയാള്‍ കേള്‍ക്കുന്നു. ഇത് പിന്നീട് തന്റെ ജീവിതത്തിനു വഴിത്തിരിവുണ്ടാക്കുമെന്നു അയാള്‍ കരുതിയിരുന്നില്ല. ഒരു ദിവസം ഗൃഹനാഥന് ഒരു എഴുത്തും കൂടെ ഒരു ഹോട്ടെലിന്റെ മുന്‍‌കൂര്‍ തുക അടച്ച ബില്ലും ലഭിക്കുന്നു. എഴുത്ത് കിട്ടി അധികം താമസിയാതെ തന്നെ ലഹരിയുടെ അമിത ഉപയോഗം മൂലം അയാള്‍ മരണപ്പെടുന്നു. ഇത് നമ്മുടെ കഥാനായകന്റെ ജോലി നഷ്ട്ടപ്പെടുന്നതിനു ഇടയാക്കുന്നു. ഇതിനിടക്ക്‌ യാദൃശ്ചികമായി ആ ബില്ല് കഥാനായകന്റെ കൈവശം എത്തുന്നു. ഇതുകൊണ്ട് എന്ത് ചെയ്യണം എന്നറിയില്ലെങ്കിലും ഒരുപക്ഷെ ഗൃഹനാഥന് ലഭിക്കാന്‍ പോകുന്നു എന്നറിഞ്ഞ പണവുമായി ബന്ധപ്പെട്ടതായിരിക്കാം എന്നയാള്‍ കരുതുന്നു. കഥയറിയാതെ ആട്ടം കാണാന്‍ തന്നെ അവന്‍ തീരുമാനിക്കുന്നു.

അവന്‍ ആ ബില്ലില്‍ പറഞ്ഞ ഹോട്ടെലില്‍ പറഞ്ഞ ദിവസം തന്നെ എത്തിച്ചേരുന്നു.കുറെക്കഴിഞ്ഞു അവന്റെ ഹോട്ടല്‍ മുറിയില്‍ ഒരു ഫോണ്‍ സന്ദേശം എത്തുന്നു. അതിന്‍ പടി അവനു ചില നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നു. അതനുസരിക്കാന്‍ തന്നെ അവന്‍ തീരുമാനിക്കുന്നു. ഇതുവരെ ഒരു സാധാരണ ഡ്രാമയുടെ മട്ടില്‍ മാത്രം സഞ്ചരിക്കുന്ന സിനിമ മറ്റു തലങ്ങളിലേക്ക് മാറുന്നു. താന്‍ നിയോഗിക്കപ്പെടുന്നത് 13 കളിക്കാരില്‍ ഒരാളായാണ് എന്ന് നായകന്‍ മനസ്സിലാക്കുന്നു. നഗരത്തില്‍ നിന്നും മാറി കാട്ടിനടുത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ അന്‍പതിലധികം ആളുകള്‍. എല്ലാവരും വന്നിരുക്കന്നത് കളിക്കാന്‍. ഈ കളി വഴി കോടികള്‍ സമ്പാദിക്കാന്‍ . ഓരോ കളിക്കാരന്റെ മേലും അവിടെ കൂടിയവര്‍ക്ക് വാതുവെക്കാം. കളിയേക്കുറിച്ചും നിയമത്തെക്കുറിച്ചും കഥാനായകന്‍ അറിയുന്നത് അവസാന നിമിഷം മാത്രം. താന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ജീവിതത്തിനും മരണത്തിനും ഇടയിലൂടെയാണെന്നു അയാള്‍ മനസ്സിലാക്കുന്നു. അയാളെ രക്ഷിക്കാന്‍ കഴിയുന്നത്‌ ഒന്നിന് മാത്രം, ഭാഗ്യം.ആ ഒറ്റപ്പെട്ട കെട്ടിടത്തില്‍ നടക്കുന്ന അത്യന്തം ക്രൂരമായ കളിയില്‍ അയാളും പങ്കാളിയാവുന്നു. ഭാഗ്യ നിര്‍ഭാഗ്യങ്ങളിലൂടെ കളി തുടരുന്നു...

ഓരോ റൌണ്ടും ഓരോ കളിക്കാര്‍ക്കും വേദനാജനകമായിരുന്നു. പലരും മോര്‍ഫിന്‍ കുത്തി വെച്ചായിരുന്നു തങ്ങളുടെ വികാര വിചാരങ്ങളെയും മാനുഷ്യത്വത്തെയും ബലി കഴിക്കാന്‍ തയ്യാറായത്. ഇരകളും വേട്ടക്കാരും മനുഷ്യരാവുമ്പോള്‍, ഇരയും വേട്ടക്കാരനും മാറി മാറി വരുന്ന ഈ ഗെയിമില്‍ വിധി നിര്‍ണ്ണയിക്കാന്‍ തയ്യാറായി നിന്നത് മരണം.ഓരോ റൌണ്ട് പിന്നിടുമ്പോഴും അറ്റ് വീഴുന്ന ജീവനേക്കാള്‍ കുമിഞ്ഞു കൂടുന്ന പണത്തിനായിരുന്നു അവിടെ പ്രാധാന്യം. കളിക്കാര്‍ക്ക്‌ മാനസിക വേദനയെങ്കില്‍ കളി നടത്തുന്നവര്‍ക്ക് അവന്റെ കളിക്കാരന്റെ ജീവന്‍ നില നില്‍ക്കേണ്ടത് കുമിഞ്ഞു കൂടുന്ന പണത്തിനു മുകളില്‍ ഒരട്ടി കൂടി വെക്കാന്‍ വേണ്ടി മാത്രം.സിനിമയില്‍ പന്തയം വെക്കുന്നതില്‍ നിന്നും ഒരാളെ വിലക്കിക്കൊണ്ട് മറ്റുള്ളവര്‍ പറയുന്നതിതാണ്, 'നിനക്ക് ഭാഗ്യമില്ല'. കാരണം അയാള്‍ കളിക്കാന്‍ നിര്‍ത്തിയതും പന്തയം വെച്ചതുമായ കളിക്കാര്‍ എല്ലാവരും മരണത്തിലേക്ക് വേഗം നടന്നു നീങ്ങിയവര്‍.

ആദ്യ പകുതിയില്‍ ഒരു സാധാരണ സിനിമയുടെ പ്രതീതി ഉണര്ത്തുന്നുവെങ്കിലും, രണ്ടാം പകുതിയില്‍ ഒരു ത്രില്ലെര്‍ എന്ന രീതിയിലേക്ക് സിനിമ പതുക്കെ മാറുന്നു. അതേസമയം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന്റെ വൈകാരികതലങ്ങളെ ഉദ്ദീപിപ്പിക്കുന്ന രീതിയിലാണ് കഥയുടെ പോക്ക്. ഒരേ സമയം കഥയില്‍ എന്ത് സംഭവിക്കുന്നു എന്നറിയാനുള്ള ജിജ്ഞാസ തോന്നുമ്പോള്‍ തന്നെ ഈ കളിയൊന്നു പെട്ടെന്ന് കഴിഞ്ഞെങ്കില്‍ എന്നും തോന്നിയേക്കാം. ഹോസ്റ്റല്‍ എന്ന രണ്ടു ഭാഗങ്ങള്‍ ആയി ഇറങ്ങിയിട്ടുള്ള സിനിമ വയലന്‍സിന്റെ അതിപ്രസരമായിരുന്നു. അവിടെ പണം മുടക്കി ആളുകളെ കൊല്ലാനെത്തിയെരുന്നെങ്കില്‍, ഇവിടെ നേരെ തിരിച്ചാണ്. മാത്രമല്ല നിലവാരം വച്ച് നോക്കിയാല്‍ അതിനേക്കാള്‍ ഏറെ മുന്നിലും. സിനിമ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍ എടുത്തത് കൊണ്ട് ചോരയുടെ കടുത്ത നിറം ഒഴിവായി എന്ന് മാത്രമേ ഉള്ളു. എത്രത്തോളം വയലന്‍സ് ഉണ്ട് സീനുകളില്‍ എന്ന് കാണിക്കുവാന്‍ ഈ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. അവസാന നിമിഷം വരെ കഥയില്‍ എന്ത് സംഭവിക്കുവാന്‍ പോകുന്നു എന്നറിയാനുള്ള ഒരു ജിജ്ഞാസ നില നിര്‍ത്താന്‍ സിനിമക്ക് കഴിയുന്നു.

ഒരു ത്രില്ലെര്‍ എന്നാല്‍ കാര്‍ ചെയ്സും ക്രിസ്പ് എഡിറ്റിങ്ങും വിറപ്പിച്ചുകൊണ്ടുള്ള ക്യാമറയുടെ ചലനങ്ങളും വന്‍ മാന്‍ ഷോയും ഒന്നും വേണമെന്നില്ല എന്ന് മനസ്സിലാക്കിത്തരുന്ന മറ്റൊരു ചിത്രം. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആണെന്ന് വിചാരിച്ചു സിനിമ കാണാത്തവര്‍ കാണാതിരിക്കരുത്.വളരെ നല്ല സിനിമകളുടെ വിഭാഗത്തില്‍ എന്തായാലും പെടുത്താം.

വാല്:- നല്ലൊരു വിദേശ സിനിമ ഇറങ്ങിയാല്‍ അതിനെ റീമെയ്ക് ചെയ്യുക എന്ന രീതി ഹോളിവുഡില്‍ പണ്ട് മുതലേ ഉണ്ട്. ചിലത് നന്നാവാറുണ്ടെങ്കില്‍ക്കൂടിയും മിക്കവാറും സിനിമകള്‍ മോശമാവുകയാണ് പതിവ്. 'Il Mare','Shutter' തുടങ്ങിയവയുടെ റീമേക്കുകള്‍ ഇത്തരത്തില്‍ മോശമായവയാണ്. '13 Tzameti' എന്ന ഈ സിനിമക്കും റീമേക്ക് വരുന്നു. പേര് '13' . പക്ഷെ ഇവിടെ സംവിധായകന്‍ ആകുന്നതു ഈ സിനിമയുടെ സംവിധായകന്‍ തന്നെയാണ് എന്ന വ്യത്യാസമുണ്ട്. അത് അല്‍പ്പം പ്രതീക്ഷ നല്‍കുന്നുണ്ട്.
17

ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി











2010 ല്‍ ഇതുവരെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച സിനിമ. ഈയൊരു സിനിമയില്‍ മുന്‍നിര അഭിനേതാക്കളൊന്നും തന്നെ പ്രധാന വേഷങ്ങളിലില്ല. ഒരു പക്ഷെ ആ ഒരു പോരായ്മയായിരിക്കാം ഇപ്പോഴും തീയെട്ടറില്‍ ആളുകള്‍ വളരെ കുറവ്. എന്തായാലും കൂക്ക് വിളികളും ശബ്ദകോലാഹലങ്ങളും ഒന്നുമില്ലാതെ ഒരു സിനിമ കാണാന്‍ കഴിഞ്ഞു. അപ്പോള്‍ ഇനി സിനിമയിലേക്ക് ആഴ്ന്നിറങ്ങാം...

മോഹന്‍ രാഘവന്‍ എന്ന പുതുമുഖം കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ.ശ്രീവത്സന്‍ ജെ മേനോന്‍ ആണ് റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയത്. വെഞ്ചാമാരക്കാറ്റെ...എന്ന് തുടങ്ങുന്ന ഗാനം വളരെ ഹൃദ്യമായിരുന്നു. രണ്ടു കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിയാണ് കഥ സഞ്ചരിക്കുന്നത്. രണ്ടു കുട്ടികളും വളരെ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. അല്പം പോലും അതിഭാവുകത്വം ഉണ്ടായിരുന്നില്ല അവരുടെ അഭിനയത്തിനു. (ഭ്രമരത്തിലെ ബാലികയുടെ എക്സാജെറേഷന്‍ കലര്‍ന്ന അഭിനയം ഓര്‍ത്ത്‌ പോയി!). ചിത്രത്തിലെ ഒരു കഥാപാത്രം പോലും മോശമാക്കിയില്ല എന്നതും ശ്രദ്ധേയമാണ്. ചെറിയ ചെറിയ റോളുകളില്‍ വരുന്നവര്‍ പോലും തങ്ങളുടെ ഭാഗം നന്നായി തന്നെ അവതരിപ്പിച്ചു.

ബാങ്ക്ലൂരില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയും പാലക്കാട് ചിറ്റൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഒരു ആണ്‍കുട്ടിയും തമ്മിലുള്ള കത്തിടപാടുകളാണ് കഥയുടെ പ്രമേയം. തനിക്കു ഒന്നര വയസ്സായപ്പോള്‍ ഉപേക്ഷിച്ചു പോയ അച്ഛന്റെ മേല്‍വിലാസം ദാസന്‍ കണ്ടെടുക്കുന്നു. അച്ഛന് അവന്‍ ഒരു കത്തയക്കുന്നു. എന്നാല്‍ അവന്റെ അച്ഛന്‍ കുറേക്കാലം മുന്‍പ് അവിടെ താമസിച്ച ആളുടെ ഡ്രൈവര്‍ മാത്രമായിരുന്നു. ഇപ്പോള്‍ അവിടെ താമസിക്കുന്നത് അമ്മുവും അവളുടെ അച്ഛനും മാത്രം. ആദ്യം എത്തിയ കത്ത് അവള്‍ അവിടെ സൂക്ഷിച്ചു വെക്കുന്നു. രണ്ടാമതൊരു എഴുത്ത് കൂടി എത്തുമ്പോള്‍ അവള്‍ അവനു മറുപടി അയക്കാന്‍ തീരുമാനിക്കുന്നു. അവള്‍ അവന്റെ അച്ഛന്‍ എഴുതുന്നതായിത്തന്നെ ഭാവിച്ചു അവനു കത്തുകളയച്ചു തുടങ്ങുന്നു. അവന്‍ അവന്റെ അച്ഛനും തിരിച്ചു കത്തുകളയക്കുന്നു. അവനറിയില്ല അത് അയക്കുന്നത് അമ്മുവാണെന്ന്. അവന്റെ കത്തുകളിലൂടെ അമ്മു അവനെക്കുറിച്ചറിയുന്നു അവന്റെ കുടുംബത്തെയും. അവന്റെ കത്തുകളില്‍ അവന്‍ സുഹൃത്തിന്റെ പേന പൊട്ടിച്ചതും കോള കമ്പനിക്കെതിരെ ഗ്രാമം പ്രതിഷേധിക്കുന്നതും എല്ലാം എഴുതുന്നു.
ഇതേ സമയം അമ്മുവിന്‍റെ അച്ഛന്‍ ഈ വഴിതെറ്റിവന്ന എഴുത്തിനെ പ്രമേയമാക്കി ഒരു സിനിമയെക്കുറിച്ച് ആലോചിക്കുന്നു. സുഹൃത്തുക്കളുമായി അയാള്‍ ഈ എഴുത്തിന്റെ ഭാവിയെക്കുറിച്ച് ഒരു ദ്രിശ്യഭാഷ്യം ചമയ്ക്കുന്നു. അവിടെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധേയമാണ്. 'ജീവിതത്തില്‍ യാദ്രിശ്ചികതയുണ്ടാവം പക്ഷെ സിനിമക്ക് അത് ചേരില്ല'. നായകന്‍ പറയുന്നത് വില്ലന്റെ ചാരന്‍ യാദ്രിശ്ചികമായി കേള്‍ക്കാനിടവരുന്ന സിനിമകള്‍ ഓര്‍ക്കുക. മറ്റൊരു സന്ദര്‍ഭത്തില്‍ സിനിമകളിലെ ക്ലീഷേകളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഈ സിനിമയില്‍ ഒരു ക്ലീഷേ പോലും ഞാന്‍ കണ്ടില്ല. ഉണ്ടെങ്കില്‍ തന്നെ ശ്രദ്ധിച്ചിട്ടുമില്ല.

സിനിമയില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ ഇവ:-
കുട്ടികളുടെ വളരെ മികച്ച അഭിനയം. വളരെ ഹൃദ്യമായ പാട്ട്. ഒരു മുത്തശ്ശിക്കഥ പറയുന്ന പോലെ കരിമ്പനകളെക്കുറിച്ച് പറഞ്ഞു തുടങ്ങി അവയിലൂടെ തന്നെ അവസാനിപ്പിച്ചത്. പ്രമേയത്തില്‍ നിന്നു അല്‍പ്പം പോലും വ്യതിചലിച്ചില്ല എന്നത്. സറിയലിസം ആയി തോന്നിയ ഒരു ഭാഗം( കുട്ടിയുടെ ഉപബോധ മനസ്സില്‍ വരുന്ന വളയിട്ട അച്ഛന്റെ ചിത്രം, അതിനെ കുട്ടി നോക്കുന്നതായി സിനിമക്കുള്ളിലെ സിനിമയില്‍ ചിത്രീകരിച്ചത്). ആവശ്യത്തിന് മാത്രം വരുന്ന പാശ്ചാത്തല സംഗീതം(ഇന്നത്തെ സിനിമകള്‍ക്കിടയില്‍ ഇത് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു). കഥയിലെ സിനിമയില്‍ കാണിക്കുന്ന രംഗങ്ങള്‍ 35 mm വലിപ്പത്തില്‍ കാണിച്ചത്. കത്തുകളുടെ ഉള്ളടക്കം നേരിട്ട് പ്രതിപാദിക്കാതെ പല കഥാപാത്രങ്ങളിലൂടെ അവയെ പ്രതിപാദിച്ചതും രസകരമായി.
ഇഷ്ട്ടപ്പെടാത്തത്:-
കഥയെ കീറി മുറിച്ചു പരിശോധിച്ചാല്‍ എന്തെങ്കിലും കിട്ടിയേക്കും. പക്ഷെ അങ്ങനെ വേണോ. ഒരു നല്ല ചിത്രത്തെ അങ്ങനെ നോക്കണോ. വേണ്ട എന്നാണ് എന്‍റെ അഭിപ്രായം. എങ്കിലും ഒന്നുണ്ട്. ലോങ്ങ്‌ ഷോട്ടുകളില്‍ ഒബ്ജെക്ട്സ് കൂടുതല്‍ കാണിക്കുമ്പോള്‍ ഫ്രെയിമുകള്‍ അല്‍പ്പം വ്യക്തത കുറഞ്ഞു കണ്ടു. ഒരു പക്ഷെ തീയെറ്ററിന്റെ കുഴപ്പമായിരിക്കാം.

തീയെറ്ററുകളില്‍ 'സ്വന്തമായി പ്രമാണം ഉള്ളവനും','പേടിപ്പെടുത്തുന്ന തമാശയും','ഒടച്ചു കയ്യിത്തരുന്നവനും' ഒക്കെ ഓടുന്ന കൂട്ടത്തില്‍ ചെറുതെങ്കിലും സമ്പന്നമായ ഈ ചിത്രം ഓടുമെന്ന കാര്യം സംശയമാണ്. ഞാന്‍ കണ്ട തീയെറ്റരില്‍ 40 പേര്‍. തീയെറ്ററിന്റെ 30 ശതമാനം മാത്രമേ ഇത് വരൂ. ഇത്തരം നല്ല സിനിമകള്‍ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പക്ഷെ എങ്ങനെ? നല്ല സിനിമകള്‍ വരുന്നില്ല എന്ന് പറയുന്നവര്‍ തന്നെ സൂപ്പര്‍സ്റ്റാറുകള്‍ ഇല്ലെങ്കില്‍ തീയെറ്ററിലേക്ക് കയറാത്ത പ്രവണതയാണ്. ഒന്നുകൂടി പറയട്ടെ, ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഇതുവരെ ഇത് മാത്രമേ ഏറ്റവും മികച്ചത് എന്ന പരാമര്‍ശം എല്ലാ തരത്തിലും അര്‍ഹിക്കുന്നുള്ളൂ. പറ്റുമെങ്കില്‍ അടുത്ത ആഴ്ച കൂടി സിനിമക്ക് ആയുസ്സുന്ടെകില്‍ ഈ സിനിമ കാണണം. നിരാശപ്പെടില്ല.

9/10.
5

Ink(2009)













'A great wonderful movie and best among 2009 films'

2009 ല്‍ ഇറങ്ങിയ ഏറ്റവും മികച്ച സിനിമകളിലൊന്ന് എന്ന് നിസ്സംശയം പറയാം. പ്രദര്‍ശന ശാലകളില്‍ റിലീസ്‌ ചെയ്യാന്‍ സാധിക്കാതിരുന്ന ഈ സിനിമ ഡിവിഡിയില്‍ നേരിട്ടിറക്കുകയായിരുന്നു(ഓഫ്‌ ശ്രദ്ധിക്കുക). റാബിറ്റ്റിവ്യൂവ്സില്‍ നിന്നാണ് ആദ്യമായി ഈ സിനിമയെക്കുറിച്ച് മനസ്സിലാക്കുന്നത്.അതല്ലാതെ ആ സമയം കൂടുതല്‍ ആധികാരികമായി ഒന്നും തന്നെ കേട്ടിരുന്നില്ല.പടത്തെക്കുറിച്ചു അറിയുന്നവര്‍ തന്നെ ആരും ഇല്ലെന്നു പിന്നീട് മനസ്സിലായി.സിനിമ കണ്ട ശേഷം തോന്നിയത് ഒന്ന് മാത്രം, തീര്‍ച്ചയായും ഈ സിനിമ അറിയപ്പെടും സംശയമില്ല. അത്രയ്ക്ക് മികച്ച ഒരു പുതുമയുള്ള കഥയായിരുന്നു ഇങ്ക് എന്ന സിനിമക്കുണ്ടായിരുന്നത്. പ്രതീക്ഷ തെറ്റിയില്ല ഇതെഴുതുന്ന ഈ സമയത്ത് ഇങ്ക് വളരെ പോപ്പുലര്‍ ആയിക്കഴിഞ്ഞു.

സംവിധായകന്‍ ജാമിന്‍ വിനാന്‍സ് -ന്റെ രണ്ടാമത്തെ സിനിമയാണ് ഇത്. അതിനും മുന്‍പ് ഹ്രസ്വചിത്രങ്ങളിലൂടെ വളരെ ശ്രദ്ധേയനായിരുന്നു ജാമിന്‍. സ്പിന്‍ എന്ന 8 മിനിട്ട് മാത്രം ദൈര്‍ഘ്യം ഉള്ള ഇദ്ദേഹത്തിന്റെ ഹ്രസ്വചിത്രം വളരെ പ്രശസ്തമായ ഒന്നായിരുന്നു. ഏതാണ്ട് നാല്‍പ്പതിലധികം അവാര്‍ഡുകള്‍ ഈ ഹ്രസ്വചിത്രം നേടിയിരുന്നു. ഇവിടെ സിനിമയുടെ എഴുത്തും അദ്ദേഹത്തിന്‍റെ തന്നെയാണ്.

ഇങ്ക് എന്നത് സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ്. എന്നാല്‍ അതൊരു യഥാര്‍ത്ഥ കഥാപാത്രമല്ല. അതെന്താണെന്ന് വഴിയെ പറയാം. ഇവിടെ നല്ലതും ചീത്തയും അല്ലെങ്കില്‍ ദൈവവും ചെകുത്താനും തമ്മിലുള്ള സാങ്കല്‍പ്പികമായ ഒരു ഏറ്റുമുട്ടല്‍ ആണ് വിഷയം. ഇത്തരം വിഷയങ്ങള്‍ പല ഭാഷകളിലായുള്ള സിനിമകളില്‍ പല രീതികളില്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതെപ്രകാരമാണ് ഇവിടെ ആവിഷ്ക്കരിക്കരിക്കുന്നത് എന്നത് സിനിമയെ വേറിട്ട്‌ നിര്ത്തുന്നു. ആദമും ഹവ്വയും ആപ്പിളും ഒക്കെ ഓര്‍മയില്ലേ..മനുഷ്യനുണ്ടായ കാലം തൊട്ടു നന്മയും തിന്മയും ഒക്കെ ഉണ്ട്. ഇതാ ഇപ്പോഴും അതുണ്ട്. ഇപ്പൊ തിന്മക്കാണ് മാര്‍ക്കെറ്റ് കൂടുതല്‍ എന്ന് മാത്രം. സ്വപ്‌നങ്ങള്‍ എപ്രകാരമാണ്? നല്ലതും ചീത്തയുമുണ്ട് അല്ലെ. സ്വപ്നങ്ങളും ദുസ്വപ്നങ്ങളും തമ്മിലുള്ള പോരാടലാണ് ഇവിടെ സിനിമയില്‍ കാണുന്നത് . ഒടുവില്‍ ദുസ്വപ്നങ്ങള്‍ക്ക് മേല്‍ എങ്ങനെ സ്വപ്‌നങ്ങള്‍ വിജയം വരിക്കുന്നു എന്നതും കാണിക്കുന്നു. ഇവിടെ ദുസ്വപ്നങ്ങള്‍ക്ക് ഹേതുവായവരെ 'incubators' എന്നും സ്വപ്നങ്ങളെ നയിക്കുന്നവരെ 'story tellers' ആയും പറഞ്ഞിരിക്കുന്നു. അതായത് നമ്മള്‍ കാണുന്ന സ്വപ്നങ്ങള്‍ക്കും ദുസ്വപ്നങ്ങള്‍ക്കും മറ്റൊരു തലമുണ്ടെന്നും അവിടെ ഈ രണ്ടു തരം ആളുകളുണ്ടെന്നും സിനിമയില്‍ പറയുന്നു. ഇവരാണത്രേ നമ്മുടെ സ്വപ്നങ്ങളെ നിയന്ത്രിക്കുന്നത്‌.

കഥ തുടങ്ങുന്നത് ഒരു പെണ്‍കുട്ടി(എമ്മ എന്ന് അവളുടെ പേര്) സ്വപ്നം കാണുന്നതും സ്വപ്നത്തില്‍ അവളുടെ അച്ഛന്‍ അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവളുടെ കൂടെ കളിക്കാന്‍ ഒരുങ്ങുന്നതുമാണ് .( മഞ്ഞനിറം കലര്‍ന്ന സീനുകളാണ് ഇവിടെ ഉപയോഗിച്ചത്. അത്തരം മിക്ക സീനുകളും നേരിയ തോതില്‍ മങ്ങിയതായി(a kind of blurred) കാണിച്ചിട്ടുണ്ട് ). അവള്‍ ഉറങ്ങുമ്പോള്‍ അടുത്ത്‌ വന്നിരിക്കാറുള്ള അവളുടെ സ്റ്റോറി ടെല്ലെര്‍ അവളുടെ നെറ്റിയില്‍ തോടുന്നതോടെ അവള്‍ നിറമുള്ള സ്വപ്നങ്ങളുടെ മായിക ലോകത്തിലൂടെ നടന്നു പോകുന്നു. അവളോടൊത്ത് കളിക്കാന്‍ വരാത്ത അച്ഛന്‍ അവളുടെ സ്വപ്നങ്ങളില്‍ കളിക്കാന്‍ വരുന്നു. അവളുടെ കൂടെ എപ്പൊഴും ഇരിക്കുന്നു. എന്നാല്‍ ഒരു ദിവസം അവളുടെ നിറമുള്ള സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നു. അവ ദുസ്വപ്നങ്ങള്‍ക്ക് വഴി മാറുവാന്‍ തുടങ്ങുന്നു. ഇതിനു കാരണമാകുന്നത് ഇങ്കാണ്. അവളുടെ സ്റ്റോറി ടെല്ലെര്‍ക്ക് അവളെ രക്ഷിക്കാനാവുന്നില്ല. സഹായത്തിനായി മറ്റു സ്റ്റോറി ടെല്ലെര്‍സ് കൂടി എത്തുന്നതോടെ ഒരു ആക്ഷന്‍ സിനിമയുടെ പ്രതീതിയുണര്‍ത്തുന്ന രീതിയിലുള്ള സംഘട്ടന രംഗങ്ങളും ഉണ്ടാവുന്നു. എന്നാല്‍ അവരെ ഒറ്റയ്ക്ക് നേരിട്ട് ഇങ്ക് അവളെയും എടുത്തു രക്ഷപ്പെടുന്നു. പനിച്ചു വിറച്ചു കിടക്കുന്ന എമ്മയെ ഉടനെ തന്നെ മുത്തശ്ശി ആശുപത്രിയാലാക്കുന്നു. എമ്മയെ രക്ഷിക്കുവാനുള്ള ഒരേയൊരു മാര്‍ഘം ഇങ്കിനെ കീഴ്പ്പെടുത്തുക എന്നത് മാത്രമാകുന്നു. ഇതിനു വേണ്ടി സ്റ്റോറി ടെല്ലെര്സിനെ സഹായിക്കാന്‍ പാത്ത് ഫൈന്ടെര്‍ എന്നൊരാള്‍ വരുന്നു. കണ്ണുകള്‍ മൂടിക്കെട്ടി ശബ്ദ സഹായത്താലാണ് അയാളുടെ സഞ്ചാരം. ഇയാളുടെ സഹായത്താല്‍ ദുസ്വപ്നങ്ങളുടെ ലോകത്ത് നിന്ന് എമ്മയെ രക്ഷിച്ചെടുക്കാന്‍ സ്റ്റോറി ടെല്ലേര്‍സ് ശ്രമിക്കുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം.

ഇങ്കിന്റെ യാത്ര ദുസ്വപ്നങ്ങളിലെക്കാണ് . അയാള്‍ സ്വപ്നങ്ങള്‍ക്കും ദുസ്വപ്നങ്ങള്‍ക്കും ഇടയില്‍ മാത്രം ജീവിക്കുന്നു. നേരത്തെ പറഞ്ഞല്ലോ ഇങ്കുബേട്ടെര്സിനെക്കുറിച്ച് .അവരുടെ സഹായത്തിനാണ് ഇങ്ക് എമ്മയെ തട്ടിക്കൊണ്ടു വരുന്നത്. എന്തിനാണ് അവളിലെ ദുസ്വപ്നങ്ങളെ ഇങ്ക് ഉണര്‍ത്തിയത്? എമ്മ എന്ന കുട്ടിയുമായി ഇങ്ക് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ഇതെല്ലാം ഒരുപക്ഷെ തുടക്കത്തില്‍ സിനിമ കാണുമ്പോള്‍ തോന്നാന്‍ സാധ്യതയില്ല. കാരണം ഇവിടെ ഒരു കഥാപാത്ര സൃഷ്ടി പല കഥാപാത്രങ്ങളുടെ കാര്യത്തില്‍ ഇല്ല എന്നതാണ്. എന്നാല്‍ സീനുകള്‍ കഴിയുന്തോറും അത്തരം ചോദ്യങ്ങള്‍ ഏതൊരു പ്രേക്ഷകനും ചോദിക്കും. കഥയുടെ ഏതാണ്ട് കുറെ ഭാഗങ്ങള്‍ക്ക് ശേഷം മാത്രമാണ് ഇങ്ക് എന്നാ കഥാപാത്രം ആരാണെന്നു മനസ്സിലാവുക. തീര്‍ച്ചയായും കഥയിലെ ഒരു റിയല്‍ കഥാപാത്രം തന്നെയാണ് ഇങ്ക്. അപ്പോള്‍ എങ്ങനെ അയാള്‍ സ്വപ്നങ്ങള്‍ക്കും ദുസ്വപ്ങ്ങള്‍ക്കും ഇടയിലെത്തി? സറിയലിസത്തിന്റെ മേമ്പൊടിയോടുകൂടി ഇത്തരം കാര്യങ്ങള്‍ വ്യക്തമായി സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു.

സറിയലിസം വളരെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയ സിനിമയാണ് ഇങ്ക്. ഫിക്ഷന്‍ എന്നോ ത്രില്ലെര്‍ എന്നോ ചേര്‍ത്ത് പറയാം എന്നല്ലാതെ ഇത് അത്തരം ഒരു സിനിമയെ അല്ലെ. ഒരുപാട് കാലമായി കണ്ടും കേട്ടും പരിചയമുള്ള നന്മയുടെയും തിന്മയുടെയും ത്രെഡ് വളരെ രസകരമായ രീതിയില്‍ പുതുമയോടു കൂടി അവതരിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ചെറിയ തോതിലെങ്കിലും കല്ലുകടിപോലെ തോന്നിയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ താല്പര്യമില്ല. എമ്മയുടെ വേഷം അവതരിപ്പിച്ച കുട്ടി വളരെ സ്വതസിദ്ധമായ അഭിനയം കാഴ്ചവെച്ചു. ചെലവ് കുറച്ചു നിര്‍മിച്ച സിനിമയില്‍ കാണുന്ന വിഷ്വലുകള്‍ മിക്കതും വളരെ മികച്ചതായിരുന്നു.നല്ല സിനിമകള്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് മറ്റൊരു നല്ല സിനിമ.

ഓഫ്‌:- പൊതുവേ സിനിമയിലെ പ്രവര്‍ത്തകരെല്ലാം 'പൈറസി'ക്ക് എതിരാണ് അല്ലെ...എന്നാല്‍ ഇവിടെ ഈ സിനിമയുടെ കാര്യത്തില്‍ സംഗതി കുറച്ചു വ്യത്യാസമുണ്ട്. അതിനെക്കുറിച്ച് ഒരു ലേഖനമുണ്ട് അത് ഇവിടെ വായിക്കാം...




4

The Lovers on the bridge(1991)













പ്രണയമാണ് പ്രമേയമെന്നും പശ്ചാത്തലം പാലം ആയിരിക്കാം എന്നും പേരില്‍ നിന്ന് തന്നെ ഊഹിക്കാമല്ലോ അല്ലെ.പാരിസിലെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന 'Du Pont-Neuf' ബ്രിഡ്ജില്‍ അന്തിയുറങ്ങിയിരുന്ന രണ്ടു പേരുടെ ഇടയിലുണ്ടാവുന്ന പ്രണയമാണ് ഇവിടെ കഥാതന്തു. എങ്കിലും പൂര്‍ണ്ണമായി ഒരു പ്രണയകഥ എന്ന് വിശേഷിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.സ്നേഹം ചിലപ്പോള്‍ പോസ്സെസ്സിവ്‌നെസ്സുമാണല്ലോ.നായകനു നായികയോട് തോന്നുന്നതായി ഇവിടെ കാണിക്കുന്നത് സ്നേഹത്തില്‍ നിന്നുണ്ടാകുന്ന പോസ്സെസ്സിവ്‌നെസ്സ് തന്നെയാണ്.

നായികയായി വരുന്ന ജൂലിയെറ്റ്‌ ബിനോചെയും ഡെനിസ് ലെവാന്റെയും നല്ല രീതിയില്‍ തന്നെ അധ്വാനിച്ചിട്ടുണ്ട് (അഭിനയമല്ലാതെ തന്നെ).അതിന്റെ ഒരു പ്രതിഫലനം ചില സീനുകളില്‍ കാണാം. പടത്തിന്റെ തുടക്കത്തില്‍ കാണിക്കുന്നത് അലക്സ്‌ ഡ്രഗ് ഉപയോഗിച്ച് അബോധാവസ്ഥയില്‍ തെരുവിലൂടെ ഉഴറി നടക്കുന്ന കാഴ്ചയാണ്.പെത്തെഡിന്റെ അമിതമായ ഉപയോഗമാകാം കാല്‍പ്പാദത്തിനു മുകളിലൂടെ കയറിപ്പോകുന്ന വണ്ടിയുടെ ചക്രങ്ങള്‍ക്ക് അയാളിലെ വേദനയെ ഉണര്‍ത്താനാവുന്നില്ല. സമയമാണ് പെയിന്റിങ്ങും പിടിച്ചു വഴി വരുന്ന മിഷേലിന്റെ മുന്നില്‍ അയാള്‍ പെടുന്നത്. മൃതപ്രാണനായി കരുതുന്ന അയാളുടെ മുഖം അവള്‍ തന്റെ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നു.അതേ സമയം അവിടെ വരുന്ന തെരുവില്‍ ജീവിക്കുന്നവരെയും പിടിച്ചു കൊണ്ടുപോകുന്ന വാഹനം അലെക്സിനെയും എടുത്തു മാറ്റി കൊണ്ടുപോകുന്നു.

അലക്സും മറ്റൊരാളും(അവനു പെത്തെഡിന്‍ എന്നും കൊടുത്തിരുന്നത് അവിടത്തെ പല കെട്ടിടങ്ങളിലും പണ്ട് കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന പ്രായം ചെന്ന മനുഷ്യനായിരുന്നു) മാത്രം അന്തിയുറങ്ങിയിരുന്ന പാലത്തിനു മുകളില്‍ അവളും എത്തിപ്പെടുന്നു. ഇതിനിടയില്‍ അലക്സ് തന്നെ പാര്‍പ്പിച്ചിരുന്ന ഭിക്ഷാടകര്‍ക്ക് വേണ്ടിയുള്ള താമസ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു വീണ്ടും തെരുവിലേക്കു തിരിച്ചെത്തുന്നു. അയാള്‍ കാണുന്നത് അവിടെ ഉറങ്ങുന്ന മിഷേലിനെയാണ്. അവളുടെ കയ്യില്‍ അവന്റെ ഒരു ചിത്രവും വരച്ചു വെച്ചിരിക്കുന്നു. അലെക്സ് പ്രായം ചെന്നയാളോട് അവള്‍ക്കും അവിടെ ഉറങ്ങാനുള്ള അനുവാദം കൊടുക്കണം എന്നപേക്ഷിക്കുന്നു. അലക്സിനു മിഷേലിനോടും അവള്‍ക്കു പിന്നീട് അവനോടും പ്രണയം തോന്നുന്നു. ദിവസം ചെല്ലുന്തോറും അന്ധയായി മാറിക്കൊണ്ടിരിക്കുന്ന മിഷേല്‍ എപ്പോഴും തന്റെ കൂടെയുണ്ടാവും എന്ന അവന്റെ തോന്നലുകള്‍ക്ക്‌ തടസ്സം നേരിടാന്‍ തുടങ്ങുമ്പോള്‍ അവന്‍ അതിനെതിരെ എന്തും ചെയ്യാനുള്ള അവസ്ഥയിലേക്ക് മാറുന്നു. ഇതിനു വേണ്ടി ഒരിക്കല്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ഒട്ടിച്ചു വച്ചിരുന്ന അവളുടെ പോസ്റ്ററുകള്‍ അവന്‍ കത്തിക്കുന്നതിന് വരെ ഇടയാക്കുന്നു. ഇത് പോസ്റ്ററൊട്ടിച്ചു കൊണ്ടിരുന്ന ജോലിക്കാരന് തീ പിടിക്കുന്നതിനു കാരണമാകുന്നു. പിന്നെയും ഒരുപാട് ശ്രമങ്ങള്‍ അലക്സ് നടത്തുന്നു. ഒരിക്കല്‍ അവര്‍ രണ്ടു പേരും കൂടി സമ്പാതിച്ച പണപ്പെട്ടി അവളറിയാതെ അവന്‍ തട്ടിത്തെറിപ്പിക്കുക വരെ ചെയ്യുന്നു.

പാലത്തിന്റെ പൂര്‍ണമായ ദ്രിശ്യമൊന്നും പലപ്പോഴും സംവിധായകന്‍ കാണിച്ചു തരുന്നില്ല. സംഗതി 'Du Pont-Neuf' പാലം ആണ് ആധാരമെങ്കിലും കാണിക്കുന്നത് പാലം അല്ലത്രേ...ചിത്രീകരണത്തിന് പാലം ഉപയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം കെട്ടിയുണ്ടാക്കിയ സെറ്റാണ് നമ്മള്‍ കാണുന്നത്. ഒരു പക്ഷെ ഉപയോഗിച്ചിരിക്കുന്ന ചില സ്റ്റൈലന്‍ ദ്രിശ്യങ്ങളുടെ പേരിലാവും സിനിമയെ കൂടുതല്‍ ഓര്‍മിക്കുക. പുതുവര്‍ഷത്തലേന്നു രാത്രി ഒരു പാറാവുകാരനെ തലയ്ക്കു അടിച്ചു വീഴ്ത്തി പാലത്തിനടിയില്‍ നിന്നും അലെക്സും മിഷേലും ഒരു ബോട്ട് കൈക്കലാക്കുന്നു. എന്നിട്ട് ബോട്ടും കൊണ്ട് പാലത്തിന്നടിയിലെ കനാലിലൂടെ അതോടിച്ചു കൊണ്ട് പോകുന്ന ഒരു സീനുണ്ട്. അതേപോലെ ഒരു നല്ല പാശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ പാലത്തിനു മുകളില്‍ ഇരുവരും നൃത്തം വെച്ചുകൊണ്ട് പോകുന്ന മറ്റൊരു സീനും. പിന്നെയും അങ്ങനെ കുറെ സീനുകള്‍. ഇവയെല്ലാം വളരെ നല്ല ഫ്രെയിമുകളാല്‍ സമ്പന്നം.

1991 ല്‍ ഫ്രാന്‍സില്‍ റിലീസ് ചെയ്യപ്പെട്ട സിനിമ പിന്നീട് ഒരു 9 വര്‍ഷക്കാലയളവിനുള്ളിലാണ് മറ്റു രാജ്യങ്ങളില്‍ റിലീസ് ചെയ്തത്.അന്നിതൊരു ചിലവേറിയ സിനിമയായിരുന്നു. സിനിമയില്‍ ബെനോചെയുടെ അഭിനയമാണ് കൂടുതല്‍ ഇഷ്ട്ടപ്പെട്ടത്‌. അത് ഒരുപക്ഷെ അലെക്സിന്റെ ക്യാരക്റ്റര്‍ സമാന സ്വഭാവത്തില്‍ മുന്‍പും ലെവന്റെ ചെയ്തു കണ്ടിരുന്നു എന്നതുകൊണ്ടാവാം(ടോക്കിയോ എന്ന സിനിമയിലെ രണ്ടാം ഹ്രസ്വചിത്രത്തില്‍ നായകനും ഇദ്ദേഹമാണല്ലോ). പടത്തില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ഒന്ന് രണ്ടു രംഗങ്ങളുണ്ട്. സത്യം പറഞ്ഞാല്‍ അതിപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. ഉദാഹരണത്തിന് തന്റെ കാമുകനെ കാണാന്‍ തോക്കുമായി പോകുന്ന ജൂലിയെറ്റിന്റെ സീന്‍. അവിടെ അവള്‍ കാണുന്നത് സ്വപ്നമായിരിക്കും എന്നാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്...